നടി തൃഷക്കെതിരായ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തു. തഞ്ചാവൂരിലെ വസതിയിൽ നിന്നാണ് ഉദയനിധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് 12 മണിക്ക് മദ്രാസ് ഹൈക്കോടതി സ്റ്റാലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് നാടകീയ നീക്കം.തമിഴക വെട്രി കഴകം (ടിവികെ) വനിതാ വിഭാഗത്തിന്റെ പരാതിയിലാണ് തഞ്ചാവൂർ പൊലീസിന്റെ നടപടി. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഉദയനിധി മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിക്കാത്ത പക്ഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.
കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിനിടയില്‍ തമിഴ് സിനിമാതാരം തൃഷയെ കുറിച്ച് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തമായിരുന്നു. ഉദയനിധിയുടെ പരാമര്‍ശം അറപ്പുളവാക്കുന്നതാണെന്ന് ടിവികെ പ്രതികരിച്ചു. സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉദയനിധിക്കെതിരെ ഉയരുന്നത്. തഞ്ചാവൂരില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഉദയനിധി അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്.
മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് ഉദയനിധി പ്രസംഗിക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടയിൽ നിന്ന് ചിലർ തൃഷ, തൃഷ എന്ന് വിളിച്ചു പറഞ്ഞു. ഇതിന് പിന്നാലെയാണ് തൃഷയെയും വിജയ്‌യെയും അപമാനിക്കുന്ന തരത്തില്‍ ഉദയനിധി ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയത്. പിന്നീട് താന്‍ ഒരു തമാശ പറഞ്ഞതാണെന്ന് പറയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉദയനിധിക്കെതിരെ വിമര്‍ശനം ഉയരുകയായിരുന്നു.










