പൊന്നാനി:നിരവധി അക്രമ സംഭവങ്ങളിൽ പ്രതിയായതിനെ മലപ്പുറം ജില്ല പോലിസ് മേധാവി ആർ വിശ്വനാഥ് ഐ.പി.എസ് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തിയ പ്രതി വീണ്ടും ജില്ലയില്‍ പ്രവേശിച്ചതിന് പിടിയിലായി.പൊന്നാനി സ്വദേശി തരീക്കാനകത്ത് നിസാമുദ്ദീൻ (30) എന്ന തരികിട നിസാമിനെയാണ് പൊന്നാനി കെഎസ്ആര്‍ടിസി ബസ്റ്റാൻ്റ് പരിസരത്ത് സുഹൃത്തുക്കളുമായി സംസാരിച്ച് നില്കുന്നതിനിടെ മഫ്തി പട്രോളിങ് നടത്തുകയായിരുന്ന പോലിസ് സംഘം പിടികൂടിയത്.പോലിസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പോലിസ് പിന്തുടർന്നു പിടി കൂടുകയായിരുന്നു.പൊന്നാനി മേഖലയിൽ ലഹരി അക്രമ സംഭവങ്ങളിൽ ഉൾപെട്ട് നിരന്തരം പൊതു ജനങ്ങളുടെ സ്വൈര ജീവിതത്തിന് തടസ്സം സൃഷ്ടിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് വരികയാണ് എന്നും കാപ്പ പ്രകാരം വിലക്ക് ഏർപ്പെടുത്തി നാടുകടത്തിയ മറ്റ് പ്രതികൾ വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുന്നുണ്ടോ എന്നുള്ള കാര്യം നിരീക്ഷിച്ച് വരികയാണെന്നും പൊന്നാനി ഇൻസ്പെക്ടർ അഷറഫ് എസ് അറിയിച്ചു.പൊന്നാനി എസ്.ഐ യാസിർ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ പ്രശാന്ത് കുമാർ. എസ്, സിപിഓ മരായ ശ്രീരാജ് ,കൃപേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത് .പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.







