എടക്കര (മലപ്പുറം)∙ ചെന്നൈയിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായ, പോത്തുകല്ല് പൂളപ്പാടം കരിപ്പറമ്പിൽ മുഹമ്മദ് അഷ്റഫിന്റെ മകൻ മുഹമ്മദ് അഷ്മിലിന്റെ (19) മൃതദേഹം കണ്ടെത്തി. കാഞ്ചിപുരം കുന്നവാക്കത്തെ കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. ചെന്നൈക്കു സമീപമുള്ള സ്വകാര്യ സ്ഥാപനത്തിൽ ഇന്റേൺഷിപ് ചെയ്യാനെത്തിയതാണ് അഷ്മിൽ
ചൊവ്വാഴ്ച വൈകിട്ട് 5ന് ആണ് 10 പേരടങ്ങുന്ന സംഘം ക്വാറിയിലെത്തിയത്. ഏഴുപേരാണു ക്വാറിയിലിറങ്ങിയത്. മറ്റുള്ളവർ തിരിച്ചുകയറിയ ശേഷമാണ് അഷ്മിലിനെ കാണാനില്ലെന്നു മനസ്സിലായത്. തിരച്ചിൽ കാര്യക്ഷമമല്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ശേഷമാണ് ഇന്നലെ ഉച്ചയ്ക്ക് സ്കൂബ ഡൈവിങ് സംഘം തിരച്ചിൽ ആരംഭിച്ചത്.
വൈകിട്ട് നാലോടെ മൃതദേഹം കണ്ടെത്തി. ചങ്കൽപേട്ട് ഗവ. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു നാട്ടിലെത്തിക്കും. അഷ്മിലിന്റെ മാതാവ് നുസ്രത്ത്. സഹോദരൻ അസ്‌വക്.