വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ കാര്യത്തിൽ യാത്രക്കാർക്ക് താത്കാലിക ആശ്വാസം. ട്രെയിനുകളിലെ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ ബെർത്തിന്‍റെ എണ്ണത്തിന്‍റെ 25 ശതമാനമായി വെട്ടിക്കുറച്ച നടപടി പിൻവലിക്കാൻ റെയിൽവേ ബോർഡ് തീരുമാനം. യാത്രക്കാരിൽ നിന്നും റെയിൽവേയുടെ വിവിധ വിഭാഗങ്ങളിൽ നിന്നും പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് റെയിൽവേ ബോർഡ് ആദ്യമെടുത്ത തീരുമാനം റദ്ദാക്കിയത്. റെയിൽവേ ബോർഡ് പാസഞ്ചർ മാർക്കറ്റിങ് വിഭാഗം ഡയറക്‌ടറുടെ പുതിയ ഉത്തരവിൽ, ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനുകളിൽ നിന്ന് ഓരോ വിഭാഗത്തിലെയും മൊത്തം ബെർത്തുകളുടെ എണ്ണത്തിൻ്റെ 60 ശതമാനം വരെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ നൽകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്ന് കയറുകയും ഇറങ്ങുകയും ചെയ്യുന്നവർക്ക് അത് 30 ശതമാനമായിരിക്കും. റിസർവേഷൻ കോച്ചുകളിൽ തിരക്ക് കൂടുന്നു എന്ന് പറഞ്ഞാണ് വെയ്റ്റിങ് ലിസ്റ്റ് ജൂൺ 16-മുതൽ റെയിൽവേ വെട്ടിക്കുറച്ചത്. പക്ഷേ, തീരുമാനം വന്ന് ഒരാഴ്ചക്കകം തന്നെ, ഇത് അപ്രായോഗികമാണെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ടിക്കറ്റ് എടുക്കാൻ ശ്രമിച്ചപ്പോൾ ടിക്കറ്റില്ല എന്ന് കാണിച്ച പല ട്രെയിനുകളും, അവസാന നിമിഷം വൻതോതിൽ കാൻസലേഷൻ വന്നതു കാരണം ബെർത്തുകൾ ഒഴിഞ്ഞാണ് സർവീസ് നടത്തിയത്.