പുതിയ രൂപത്തിലുള്ള കെഎസ്ആർടിസി ബസുകൾ വൈകാതെ നിരത്തിലിറങ്ങും. 6 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്തേക്കു പുതിയ കെഎസ്ആർടിസി ബസുകളുടെ വരവ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലയളവിൽ ഇതുവരെ വാങ്ങിയ 434 ബസുകളും ഉപകമ്പനിയായ സ്വിഫ്റ്റിനാണ് നല്‍കിയിരുന്നത്. 2018ല്‍ 100 ഡീസല്‍ ബസുകള്‍ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്. നാളിതുവരെ കണ്ട കെഎസ്ആര്‍ടിസി ബസുകളുടെ ഡിസൈനില്‍ നിന്ന് വേറിട്ട ബോഡിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ പുതിയ ബസുകൾക്ക്. ടാറ്റയുടെ ഷാസിയില്‍ എസിജിഎല്‍ ആണ് ഇപ്പോള്‍ എത്തിയിരിക്കുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ബോഡി നിർമിച്ചത്. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് എന്നീ രണ്ട് വിഭാഗങ്ങളിലേക്കുളള ബസുകളാണ് എത്തി തുടങ്ങിയിരിക്കുന്നത്. രണ്ട് വാഹനങ്ങളുടെയും ബോഡിയുടെ ഡിസൈന്‍ ഒരുപോലെ ആണെങ്കിലും ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് എന്നിവയ്ക്കു മുന്നിലെ നിറത്തില്‍ വ്യത്യാസമുണ്ട്. ആദ്യ ബാച്ചിലെ 80 ബസുകളില്‍ 60 സൂപ്പര്‍ ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറുമാണുള്ളത്. ഇവയെല്ലാം നിർമിക്കുന്നത് ടാറ്റ ആയിരിക്കും. പ്രീമിയം ബസുകള്‍ക്കാണ് അശോക് ലൈന്‍ലാന്‍ഡിന് ഓര്‍ഡര്‍ നല്‍കിയത്. എട്ട് എസി സ്ലീപ്പറുകള്‍, 10 എസി സ്ലീപ്പര്‍ കം സീറ്ററുകള്‍, എട്ട് എസി സെമി സ്ലീപ്പറുകള്‍ എന്നിവയാണ് ഇത്. ഓര്‍ഡിനറി സര്‍വീസ് നടത്തുന്നതിനായി 9 മീറ്റര്‍ നീളമുള്ള ബസുകള്‍ ഉള്‍പ്പെടെ 37 ചെറിയ ബസുകളും വാങ്ങുന്നുണ്ട്. ഗോവയിലാണ് ബസിന്റെ ബോഡി നിര്‍മിച്ചത്. വരുന്ന മൂന്ന് മാസത്തിനുള്ളിൽ ഇതേ മാതൃകയിലുള്ള കൂടുതൽ ബസുകൾ കേരളത്തിലേക്ക് എത്തും. പുതിയ ബസുകള്‍ വാങ്ങുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 107 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതില്‍ 62 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ഈ തുകയില്‍ നിന്ന് ബസുകള്‍ക്കുള്ള അഡ്വാന്‍സ് തുകയായി 22.9 കോടി രൂപ കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തേക്കെത്തിയ ബസുകൾ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഓടിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് മനോരമ ഓൺലൈനോട് പറഞ്ഞു. മന്ത്രി ഓടിച്ചുനോക്കിയ ശേഷം എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ അതിനുള്ള നിർദേശം അദ്ദേഹം നൽകും. അതിനുശേഷമാകും കൂടുതൽ ബസുകൾ എത്തുകയെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. പുതിയ ഡിസൈനിലുള്ള ബസുകളെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്.