പൊന്നാനി: അന്തരിച്ച കോൺഗ്രസ് നേതാവ് വി.സെയ്തു മുഹമ്മത് തങ്ങളുടെ നിര്യാണത്തിൽ അനുശോചനമറിയിക്കുവാൻ ന്യൂനപക്ഷ ക്ഷേമ, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ എത്തി.വലിയ ജാറത്തിൽ എത്തി സഹോദരൻ വി. സയ്യിദ് അമീൻ തങ്ങളെയും കുടുംബാംഗങ്ങളെയും സമാശ്വസിപ്പിച്ചു.അന്ത്യവിശ്രമം കൊളളുന്ന ജാറത്തിലെ
ഖബർ സിയാറത്തും നടത്തി.40 വർഷമായി തങ്ങളുമായി വ്യക്തി ബന്ധമാണ് ഉളളതെന്നും അടുത്ത നാളുകളിൽ വരെ സൗഹൃദം തുടർന്നിരുന്നതായും പൊതു കാര്യങ്ങൾക്ക് ബന്ധപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു.
നീണ്ട കാലം യൂത്ത് കോൺഗ്രസിലും,കോൺഗ്രസിലും തങ്ങൾക്കൊപ്പം പ്രവർത്തിച്ച ഊഷ്മളമായ ഓർമ്മകളും മന്ത്രി പങ്ക് വെച്ചു.കക്ഷി രാഷ്ട്രീയത്തിന് അധീതമായി മതേതര കാഴ്ച്ചപ്പാടോടെ എല്ലാവരുമായും ബന്ധം പുലർത്തിയിരുന്ന തങ്ങൾ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറി എന്ന നിലയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചുമതല വഹിക്കുന്നത് കൊണ്ട് ന്യൂനപക്ഷ സമുദായ വിഷയങ്ങളും പള്ളികളുടെ പരിപാലനത്തെ കുറിച്ചും, ഹാജിമാരുടെ വിഷയങ്ങളും നിരന്തരം ശ്രദ്ധയിൽ കൊണ്ടുവരാറുണ്ടെന്നും മന്ത്രി ഓർമ്മിച്ചു.സി.പി.എം. ഏരിയാ സെക്രട്ടറി സി.പി. മുഹമ്മത് കുഞ്ഞി,സയ്യിദ് വി.അമീൻ തങ്ങൾ,സയ്യിദ് ഹസ്സൻ ബാഫക്കി, കെ.എം. ഇമ്പിച്ചി കോയ തങ്ങൾ, ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, യു.ഡി.എഫ് ചെയർമാൻ എം.അബ്ദുൾ ലത്തീഫ്,കെ.എസ്.ഇർസുറഹ്മാൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.