തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് മൂന്നുപേരുടെ ചുരുക്കപ്പട്ടിക തയ്യാറായി. നിതിൻ അഗർവാൾ, റവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്‌ത എന്നിവരുടെ പേരാണ് പട്ടികയിലുള്ളത്. അതേസമയം എം ആർ അജിത് കുമാറിനായുള്ള സമ്മർദ്ദം ഫലംകണ്ടില്ല. പട്ടിക കേന്ദ്രസർക്കാർ രേഖാമൂലം സംസ്ഥാന സർക്കാരിന് സമർപ്പിക്കും. ശേഷം സ്‌പെഷ്യൽ ക്യാബിനറ്റ് ചേർന്നായിരിക്കും പട്ടികയിൽ നിന്ന് ഒരാളെ സംസ്ഥാന സർക്കാർ തിരഞ്ഞെടുക്കുക. മൂന്നംഗ ചുരുക്കപ്പട്ടിക തയ്യാറാക്കാനുള്ള യു.പി.എസ്.സി യോഗം ഇന്ന് ഡൽഹിയിൽ ചേർന്നു. യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ഡിജിപി, ചീഫ്സെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി എന്നിവരുടെ സമിതിയാണ് മൂന്നംഗ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. ഇതിലൊരാളെ സംസ്ഥാന സർക്കാരിന് നിയമിക്കാം. നിലവിലെ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ കാലാവധി ജൂൺ 30ന് കഴിയും. റോഡ് സേഫ്‌ടി കമ്മിഷണറായ നിതിൻ അഗർവാളാണ് പട്ടികയിലെ ഒന്നാമൻ. 1989 ബാച്ച് ഉദ്യോഗസ്ഥനാണ്. രണ്ടാം സ്ഥാനത്തുള്ള റവഡ ചന്ദ്രശേഖർ ഐബി സ്‌പെഷ്യൽ ഡയറക്‌ടറാണ്, 1991 ബാച്ച് ഉദ്യോഗസ്ഥനും. മൂന്നാം സ്ഥാനക്കാരനായ യോഗേഷ് ഗുപ്‌ത ഫയർഫോഴ്‌സ് മേധാവിയാണ്, 1993 ബാച്ചിലെ ഉദ്യോഗസ്ഥനാണിദ്ദേഹം. മനോജ് എബ്രഹാമിന്റെ പേരാണ് പട്ടികയിൽ നാലാമതുണ്ടായിരുന്നത്. എന്നാൽ ആദ്യ മൂന്ന് പേരുടെ ട്രാക്ക് റെക്കാഡ് മികച്ചതായതിനാൽ നാലാമത് ഒരാളിലേയ്ക്ക് പോകേണ്ടെന്ന് യുപിഎസ്‌സി യോഗം തീരുമാനിക്കുകയായിരുന്നു. ആറംഗ പട്ടികയായിരുന്നു സംസ്ഥാനം സമർപ്പിച്ചത്. നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആർ.അജിത്കുമാർ എന്നിവരുടെ പേരുകൾ അടങ്ങിയ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിനയച്ചത്. എന്നാൽ ഡിജിപി റാങ്കിലുള്ള നാല് ഉദ്യോഗസ്ഥരെ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.