അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ബ്ലാക്ക് ബോക്‌സിലെ നിർണായക വിവരങ്ങൾ വീണ്ടെടുത്തു .ഡി വി ആർ, എഫ് ഡി ആർ വിവരങ്ങൾ ഡീക്കോഡ് ചെയ്യാനുള്ള നടപടിയും ആരംഭിച്ചു. ബ്ലാക്ക് ബോക്‌സിലെ വിവരങ്ങൾ പുറത്ത് വരുന്നതോടെ അപകടത്തിന്റെ ചുരുളഴിക്കാനാകുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. പറന്നുയർന്ന് നിമിഷങ്ങൾക്കം തീഗോളമായി മാറിയ ബോയിങ് 171 വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിലെ മെമ്മറി കാർഡ് വിവരങ്ങൽ ഡൗൺലോഡ് ചെയ്‌തെന്ന് വ്യോമയാന മന്ത്രാലയം. വിവരങ്ങൾ ദില്ലിയിലെ ലാബിൽ പരിശോധിച്ച് വരികയാണ്. കോക്ക് പിറ്റ് വോയിസ് റെക്കോർഡറിലെയും ഫ്‌ലൈറ്റ് ഡേറ്റ റെക്കോർഡറിലെയും വിവരങ്ങളും പരിശോധിക്കും. കോക്ക് പിറ്റ് വിവരങ്ങളിൽ നിന്ന് മെയ്‌ഡെ സന്ദേശം എന്തായിരിന്നുവെന്നും വ്യക്തമാകും. വിമാനത്തിന്റെ വേഗത, ഉയരം, എഞ്ചിന്റെ പ്രവർത്തനം , റഡാർ വിവരങ്ങൾ, കൺട്രോൾ സിസ്റ്റങ്ങളുടെ പ്രവർത്തനം തുടങ്ങിയ സാങ്കേതിക വിവരങ്ങളും ബ്ലാക്ക് ബോക്‌സിൽ നിന്നും കണ്ടെത്താനാകും. വിമാനത്തിലുണ്ടായിരുന്ന രണ്ട് ബ്ലാക്ക് ബോക്‌സുകളും കണ്ടെടുത്തിട്ടുണ്ട്. വിമാനം പതിച്ച കെട്ടിടത്തിന്റെ മുകളിൽ നിന്ന് ജൂൺ 13നാണ് ആദ്യത്തെ ഭാഗം കണ്ടെടുത്തത്. രണ്ടാമത്തെ ഭാഗം ജൂൺ 16ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്തു. ജൂൺ 24ന് ബ്ലാക്ക് ബോക്‌സുകൾ അഹമ്മദാബാദിൽ നിന്നും ദില്ലിയിൽ എത്തിച്ചാണ് പരിശോധിച്ചത്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും നാഷണൽ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബോർഡും ചേർന്നാണ് വിവരങ്ങൾ ബ്ലാക്ക് ബോക്‌സിൽ നിന്ന് ശേഖരിച്ചത്. ഡീകോഡിങ്ങ് പൂർത്തിയാകുന്നതോടെ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിതയുമടക്കം 275 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണം വ്യക്തമാക്കുമെന്നാണ് വിലയിരുത്തൽ.