കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ എതിർപ്പ് അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. ഭരണഘടനാ വിരുദ്ധമാണ് ഇത്തരം ബിംബങ്ങളെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു. സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ ഭരണഘടന അനുശാസിക്കുന്ന ചിഹ്നങ്ങളും കൊടികളും മാത്രമേ പാടുള്ളൂവെന്നും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കത്ത് നൽകാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്. രാജ്ഭവനില്‍നിന്ന് ഭാരതാംബയുടെ ചിത്രം നീക്കില്ലെന്ന് ഗവര്‍ണര്‍ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുമ്പോഴാണ് സര്‍ക്കാര്‍ നടപടി.
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പരിപാടി രാജ്ഭവനില്‍ നിശ്ചയിച്ചപ്പോഴാണ് ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് ആദ്യം വിവാദമുയര്‍ന്നത്. ആര്‍എസ്എസ് ഉപയോഗിക്കുന്ന തരത്തിലുള്ള ചിത്രമാണതെന്നും അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും രാജ്ഭവനെ അറിയിച്ച കൃഷിമന്ത്രി പി.പ്രസാദ് ചടങ്ങ് സെക്രട്ടേറിയറ്റിലേക്കു മാറ്റുകയായിരുന്നു. തുടര്‍ന്ന് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് പുരസ്‌കാര ദാനച്ചടങ്ങിന് എത്തിയ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രസംഗത്തിനിടെ പ്രതിഷേധം അറിയിച്ച് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.
അതേസമയം, സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തിൽ ഗവർണറുടെ പരിപാടിയുടെ സംഘാടകർക്കെതിരെ കേരള സർവകലാശാല നടപടിക്ക് ഒരുങ്ങുന്നതായും വിവരമുണ്ട്. ശ്രീ പത്മനാഭസ്വാമി സേവാ സമിതിക്കെതിരെയാണ് നീക്കം. നിയമ പരിശോധനയ്ക്ക് ശേഷം നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.