ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്തു വീണ്ടും മഴ ശക്തമാകും. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്നു വൈകിട്ടോടെ ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയിൽ കല്ലാർ പുഴ കരകവിഞ്ഞൊഴുകുകയാണ്. നൂൽപ്പുഴ പുഴംകുനി ഉന്നതിയിൽ വെള്ളംകയറി. എട്ടു പേരെ ക്യാംപിലേക്കു മാറ്റി. കൂടുതൽ കുടുംബങ്ങളെ ഉടൻ ക്യാംപിലേക്കു മാറ്റും.
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലും കോതമംഗലം, ഇരിട്ടി താലൂക്കുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജോയിന്റ് ഡയറക്ടർ (പരീക്ഷ) അറിയിച്ചു