തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാധാന തീർത്ഥാടക കേന്ദ്രങ്ങളുടെ വികസനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ബഡ്‌ജറ്റ് പ്രസംഗത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ശബരിമല, കൊട്ടിയൂർ, ഗുരുവായൂർ, തിരുവല്ലം എന്നീ ക്ഷേത്രങ്ങളെ തിരുപ്പതി മാതൃകയിൽ അന്താരാഷ്‌ട്ര നിലവാരമുള്ള ദേശീയ തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും വികസനത്തിനായി ബഡ്‌ജറ്റിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങളോട് ചേർന്നുള്ള കാവുകളും കുളങ്ങളും നവീകരിക്കുന്നതിനായി അഞ്ച് കോടി രൂപ വകയിരുത്തി. കൂടാതെ, തിരുവിതാംകൂർ ദേവസ്വം ബോർഡിന് പ്രതിവർഷം നൽകേണ്ട ആന്വിറ്റി വിഹിതത്തിനായി അഞ്ച് കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും മറ്റ് ബോർഡുകൾക്ക് സമാനമായി കൂടുതൽ അധികാരങ്ങൾ നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ഇതര ദേവസ്വം ബോർഡുകളെപ്പോലെ മലബാർ ദേവസ്വം ബോർഡിനും പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കും.
ആറന്മുള വള്ളംകളിയുടെ ഭാഗമായുള്ള 52 പള്ളിയോടങ്ങൾക്ക് നിലവിൽ നൽകിവരുന്ന 10,000 കോടി രൂപയുടെ ഗ്രാൻഡ് 15,000 കോടി രൂപയായി വർദ്ധിപ്പിച്ചു. കൂടാതെ തൃശൂർ തേക്കിൻകാട് മൈതാനം നവീകരിക്കുന്നതിനായി പത്ത് കോടി രൂപയും ഡൽഹിയിൽ ശ്രീനാരായണഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനുമായി ഒരു കോടി രൂപ അനുവദിച്ചു.







