ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) 2025-26 വർഷത്തെ മത്സരങ്ങളുടെ കലണ്ടർ ഫുട്ബോൾ ആരാധകരെ ആശങ്കയിലാഴ്ത്തുന്നു. രാജ്യത്തെ പുരുഷ ഫുട്ബോളിലെ പ്രധാന മത്സരമായ ഇന്ത്യൻ സൂപ്പർ ലീഗിനെക്കുറിച്ച് (ഐഎസ്എൽ) കലണ്ടറിൽ പരാമർശമില്ല.
ഇത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം നിലനിർത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റിൽ (എംആർഎ) വ്യക്തത വരുന്നതുവരെ അടുത്ത സീസൺ ആരംഭിക്കില്ലെന്ന് ലീഗ് സംഘാടകർ നിരവധി ക്ലബ്ബുകളെ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഐഎസ്എലിന്റെ ഉടമസ്ഥാവകാശവും ഉപയോഗ അവകാശങ്ങളും വ്യക്തമാക്കുന്ന ഒരു നിയമപരമായ കരാറാണ് എംആർഎ.
റിലയൻസും സ്റ്റാറും സംയുക്തമായി ആരംഭിച്ച ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്.എസ്.ഡി.എൽ) ആണ് ഐഎസ്എലിന്റെ സംഘാടകർ. കൂടാതെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും ഐ.എസ്. എലിന്റെ വിപണനം പങ്കാളിയാണ്. റിപ്പോർട്ടുകൾ പ്രകാരം, 2010 ൽ എഫ്.എസ്.ഡി.എൽ ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനുമായി 15 വർഷത്തെ എം.ആർ.എ കരാർ ഒപ്പിട്ടു. അതിനനുസരിച്ച് അവർ ഫെഡറേഷന് പ്രതിവർഷം 50 കോടി രൂപയോ മൊത്തം വരുമാനത്തിന്റെ 20% നൽകണം . ഈ കരാർ 2025 ഡിസംബറിൽ അവസാനിക്കും.