നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ. പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അവസാന വട്ട പ്രചരണങ്ങളിലാണ് മുന്നണികൾ. നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് കൊട്ടിക്കലാശം നടക്കുക. നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികൾ തീരുമാനിച്ചിരിക്കുന്നത്. സ്റ്റാർ ക്യാമ്പയിനർമാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികൾ ആ ആവേശം നിലനിർത്താനാണ് ഇന്ന് ലക്ഷ്യം വയ്ക്കുന്നത്.
ഇന്ന് യുഡിഎഫ് – എൽ ഡി എഫ് സ്ഥാനാർഥികൾ മണ്ഡലത്തിൽ അവസാനവട്ട പര്യടനം പൂർത്തിയാക്കും. പി വി അൻവറും അവസാന ലാപ്പിൽ കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ്. യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയും എൽഡിഎഫിനായി മുഖ്യമന്ത്രിയും മണ്ഡലത്തിലെത്തിൽ വോട്ടഭ്യർത്ഥിച്ച് ഇന്നലെ രംഗത്തിറങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ റോഡ് ഷോയും പൊതുയോഗങ്ങളും ഇന്നലെ നടന്നിരുന്നു. മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിരുന്ന മുഖ്യമന്ത്രി ഇന്നലെ മൂന്നിടത്ത് നടന്ന എൽ.ഡി.എഫ് കൺവെൻഷനുകളിൽ പങ്കെടുത്തു
യൂസഫ് പത്താനുമായുള്ള പിവി അൻവറിന്റെ റോഡ് ഷോ ശക്തി പ്രകടനം ആയി മാറി. വഴിക്കടവ് വരെ നടന്ന റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. കൊട്ടിക്കലാശത്തിന് മുൻപ് കനത്ത മഴയേയും അവഗണിച്ച് മുന്നണി ക്യാമ്പുകളെ ഇളക്കിമറിക്കുന്നതായി മാറുകയാണ് കൊട്ടിക്കലാശത്തിന് മുൻപുള്ള അവസാന മണിക്കൂറുകൾ