പൊന്നാനി:പൊന്നാനി നഗരസഭയിലെ നിലവിലുള്ള 51 വാർഡുകൾ 53 വാർഡുകളാക്കിയതിനെ തുടർന്നുണ്ടായ വാർഡ് വിഭജനത്തിൽ വ്യാപകമായ അപാകതയാണ് ഉണ്ടായിട്ടുള്ളതെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തകയോഗം കുറ്റപ്പെടുത്തി.ഇതിനെതിരെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ നൽകിയ പരാതിയെ തുടർന്ന് സംസ്ഥാന, ജില്ലാ തിരഞ്ഞെടുപ്പ് കമ്മീഷൻ മലപ്പുറത്തും,പൊന്നാനി നഗരസഭ ഓഫീസിലും പരാതിക്കാരെ നേരിൽ കണ്ട് പരിഹാര നടപടികൾ സ്വീകരിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു .കഴിഞ്ഞ ദിവസം പുറത്തിറക്കിയ അതിർത്തിനിർണയ ഭൂപടം പഴയതിൽ നിന്നും ഒരു മാറ്റവും വരുത്താതെയാണ് പ്രസിദ്ധീകരിച്ചത്.പോളിംഗ് സ്റ്റേഷന് 100 മീറ്റർ സമീപം താമസിക്കുന്നവരെ നാല് കിലോമീറ്റർ ദൂരെയുള്ള പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യേണ്ട സ്ഥിതിയിലാണ് വാർഡ് വിഭജനം നടത്തിയത്.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വാർഡുകളുടെ അതിരുകൾക്ക് പുറമെ നിരവധി വീടുകളാണ് മിക്കവാർഡുകളിലും അനധികൃതമായി പുതിയ വോട്ടർ പട്ടികയിൽ കയറി കൂടിയിട്ടുള്ളത്. ചില വാർഡുകളിൽ രണ്ടു വില്ലേജ് ഓഫീസിന്റെയും രണ്ട് കൃഷിഭവന്റെയും രണ്ട് വൈദ്യുത ഓഫീസിന്റെയും അധികാര പരിധിയിലാണ് വന്നിട്ടുള്ളത്.കഴിഞ്ഞ ദിവസം നഗരസഭാ സെക്രട്ടറി വിളിച്ചുചേർത്ത വിവിധ രാഷ്ട്രീയപാർട്ടി യോഗത്തിലും രൂക്ഷ വിമർശനമാണ് പൊന്നാനി നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടായത്.ഉദ്യോഗസ്ഥരെ നിയന്ത്രിക്കുവാൻ കഴിയാത്ത പൊന്നാനി നഗരസഭ ഭരണപക്ഷത്തിന്റെ പിടിപ്പുകേടുകാരണം നിരവധി ജനങ്ങളാണ് ബുദ്ധിമുട്ടുന്നതെന്നും വാർഡ് വിഭജനത്തിലെ അപാകതയ്ക്കെതിരെ ഉന്നതല അന്വേഷണം നടത്തണമെന്നും ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡണ്ട് എൻ പി നബിൽ അധ്യക്ഷത വഹിച്ചു.പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ,ഉണ്ണികൃഷ്ണൻ പൊന്നാനി, അബു കാളമ്മൽ, സി ജാഫർ, പി സോമൻ, ഉസ്മാൻ തെയ്യങ്ങാട്, കെ പ്രഭാകരൻ ,എം ഫസലുറഹ്മാൻ, കെ എം റഹീം, ഹഫ്സത് നെയ്തലൂർ എന്നിവർ സംസാരിച്ചു.