ദുബായ്: 2026 ജനുവരി 1 മുതൽ യുഎഇയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി, ഉത്പാദനം, വ്യാപാരം എന്നിവയിൽ സമഗ്രമായ നിരോധനം ഏർപ്പെടുത്തുമെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക് അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തോടുള്ള നമ്മുടെ ദൃഢനിശ്ചയത്തെയും പ്രതിബദ്ധതയെയും അടിവരയിടുന്നതിനെ വേണ്ടിയാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. 2024ൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചുകൊണ്ട് ആരംഭിച്ച ദൗത്യത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അനാവശ്യമായ പ്ലാസ്റ്റിക്ക് ഉപയോഗം ഇല്ലാതാക്കുന്നതിന് മന്ത്രി യുഎഇയിലെ പൊതു സമൂഹത്തോട് ആഹ്വാനം ചെയ്തു. ‘നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്ന് അനാവശ്യമായ പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന ദൗത്യത്തിൽ പങ്കുചേരുന്നതിലൂടെ, രാജ്യത്തിന്റെ ദർശനം സാക്ഷാത്കരിക്കുന്നതിൽ നമുക്ക് ഓരോരുത്തർക്കും നേതൃപരമായ പങ്ക് വഹിക്കാൻ കഴിയും. സമൂഹത്തിലെ ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയിൽ എല്ലാവരും ഈ ദൗത്യത്തിൽ പങ്കാളിയാകണം’- മന്ത്രി പറഞ്ഞു.
2024 ജനുവരി 1 മുതൽ ദുബായിയും മറ്റ് എമിറേറ്റുകളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുകയും 25 ഫിൽസ് താരിഫ് നടപ്പിലാക്കുകയും ചെയ്തിരുന്നു. പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച സ്റ്റിററുകൾ, ഭക്ഷണ പാത്രങ്ങൾ, ടേബിൾ കവറുകൾ, കോട്ടൺ സ്വാബുകൾ, സ്‌ട്രോകൾ, കപ്പുകൾ എന്നിവയ്ക്കും നിരോധനമുണ്ടായിരുന്നു. 2026 ജനുവരി 1 മുതൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകളും മൂടികളും, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കട്ട്ലറികൾ, പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ എന്നിവയും നിരോധിക്കും.