ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സര്‍വകക്ഷി വിദേശ പ്രതിനിധി സംഘത്തിന്റെ പട്ടിക പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. കോൺഗ്രസ് ഒഴിവാക്കിയ മനീഷ് തിവാരി, സൽമാൻ ഖുർഷിദ് ,അമർ സിംഗ് എന്നിവർ പട്ടികയിലുണ്ട്. സർക്കാർ ക്ഷണം നിരസിച്ചിട്ടും സൽമാൻ ഖുർഷിദിനെ ഉൾപ്പെടുത്തി. ശശി തരൂർ നേതൃത്വം നൽകുന്ന സംഘം യു എസ്, ബ്രസീൽ, പാനമ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളാണ് സന്ദർശിക്കുക. കോൺഗ്രസ് നൽകിയ പട്ടികയിൽ നിന്ന് ഉൾപ്പെടുത്തിയത് ആനന്ദ് ശർമ്മയെ മാത്രമാണ്.
സിപിഐഎം എംപി ജോൺ ബ്രിട്ടാസ് ഉൾപ്പെട്ട സംഘം ഇന്തോനേഷ്യ, മലേഷ്യ, കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെട്ട സംഘം ഈജിപ്ത് ,ഖത്തർ, എത്യോപ്യ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിലേക്കും മുസ്‌ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീർ ഉൾപ്പെട്ട സംഘം യുഎഇ,കോംഗോ തുടങ്ങിയ രാജ്യങ്ങളിലും പോകും.
മനീഷ് തിവാരിയെ ഈജിപ്ത്, ഖത്തർ, എത്യോപ്യ രാജ്യങ്ങൾ സന്ദർശിക്കുന്ന പട്ടികയിലും സൽമാൻ ഖുർഷിദിനെ ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്ന സംഘത്തിലുമാണ് ഉൾപ്പെടുത്തിയത്. ഗുലാം നബി ആസാദ് സൗദി, കുവൈറ്റ്, ബഹ്റിൻ ,അൽജീരിയ രാജ്യങ്ങൾ സന്ദർശിക്കുന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയത്. എം.ജെ അക്ബറും പട്ടികയിലുണ്ട്. ഏഴ് സംഘങ്ങളായി 59 അംഗ പ്രതിനിധികൾ വിദേശരാജ്യങ്ങൾ സന്ദർശിച്ച് ഇന്ത്യയുടെ നിലപാട് വിശദീകരിക്കും.







