രോഹിത് ശർമ്മയ്ക്ക് പിന്നാലെ വിരാട് കൊഹ്ലിയും ടെസ്റ്റിൽ നിന്ന് വിരമിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് താരത്തിന്റെ പ്രഖ്യാപനം. ക്യാപ്ടൻ ആയിരുന്ന രോഹിത് ശർമ്മ ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കൊഹ്ലിയും അപ്രതീക്ഷിതമായി ടെസ്റ്റ് കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനം ബിസിസിഐയെ അറിയിച്ചത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് കൊഹ്ലി ഇക്കാര്യം അറിയിച്ചത്. വിരമിക്കാൻ ഉചിതമായ സമയമാണെന്ന് താരം കുറിച്ചു.ലോകകപ്പ് ജയത്തിന് പിന്നാലെ ട്വന്റി20 ഫോർമാറ്റിൽ നിന്നും രോഹിതും കൊഹ്ലിയും ഒന്നിച്ചാണ് വിരമിച്ചത്. രോഹിതിന് പിന്നാലെ കൊഹ്ലിയും വിരമിച്ചതോടെ പരിചയ സമ്പത്ത് കുറഞ്ഞ ബാറ്റിംഗ് നിരയുമായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് കളിക്കാനിറങ്ങേണ്ടിവരും. ജൂൺ 20 മുതലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴച്ച കഴിഞ്ഞ ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഒരു സെഞ്ച്വറിയൊഴിച്ച് നിറുത്തിയാൽ കൊഹ്ലിക്ക് യഥാർത്ഥ മികവിലേക്ക് ഉയരാനായിരുന്നില്ല.ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ടീമിന്റെ ക്യാപ്ടൻ സ്ഥാനം ഒരിക്കൽക്കൂടി ഏറ്റെടുക്കാൻ കൊഹ്ലി സന്നദ്ധത അറിയിച്ചെങ്കിലും ഭാവി മുൻ നിറുത്തി ബിസിസിഐ ഭാരവാഹികൾ ഇത് സമ്മതിച്ചില്ലെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.രോഹിതും അശ്വിനും വിരമിക്കുകയും ചേതേശ്വർ പുജാരയേയും അജിങ്ക്യ രഹാനെയേയും പോലുള്ള താരങ്ങൾ സെലക്ഷൻ റഡാറിൽ ഇല്ലാതിരിക്കുകയും മുഹമ്മദ് ഷമിയുടെ ഫോം ചർച്ചയായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കൊഹ്ലി ടീമിലുണ്ടാകേണ്ടത് ഇന്ത്യക്ക് വളരെ പ്രധാനമായിരുന്നു. ഇംഗ്ലണ്ടിൽ മികച്ച റെക്കാഡും കൊഹ്ലിക്കുണ്ട്.