അറ്റ്‌ലാന്റ: ലോകകപ്പിൽ അർജന്റീന-ഈജിപ്ത് മത്സരത്തിലെ റഫറിയിങ്ങിനെക്കുറിച്ച് ഉയർന്ന ആരോപണങ്ങൾ തള്ളി ഫിഫയുടെ ചീഫ് റഫറിയിങ് ഓഫീസർ പിയർലൂജി കൊളീന. വാർ ഇടപെടൽ ആവശ്യമായ ഫൗളായിരുന്നു അതെന്നും റഫറിയുടെ തീരുമാനം ശരിയാണെന്നും കൊളീന പറഞ്ഞു.
അർജന്റീന-ഈജിപ്ത് മത്സരത്തിന്റെ 58-ാം മിനിറ്റിലാണ് വിവാദ സംഭവം അരങ്ങേറിയത്. ഈജിപ്ത് അടിച്ച രണ്ടാംഗോൾ വാർ ഇടപെട്ട് നിഷേധിച്ചിരുന്നു. “ഗോൾ നേടിയാൽ, വാർ അറ്റാക്കിങ്ങിന്റെ ഘട്ടം മുഴുവൻ പരിശോധിക്കും. ഈ ഘട്ടത്തിൽ ഒരു ഫൗൾ കണ്ടെത്തിയാൽ, ആ ഫൗളിന് ഗോളിൽ ഇംപാക്ട് ഉണ്ടെങ്കിൽ, വാർ ഗ്രൗണ്ടിലെ റഫറിയോട് പരിശോധിക്കാൻ ആവശ്യപ്പെടും. ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല. ഇത് രണ്ടിനും പരിധിയൊന്നുമില്ല” -കൊളീന പറഞ്ഞു.
അതുപോലെ മുഹമ്മദ് സലയും ജൂലിയൻ അൽവാരസും തമ്മിലുണ്ടായത് സാധാരണ സമ്പർക്കം മാത്രമാണെന്നും കൊളീന പറഞ്ഞു.“ഗോളിലേക്കുള്ള ബിൽഡപ്പിൽ ഫൗൾ കണ്ടെത്തിയില്ലെങ്കിൽ, വാർ അത് അങ്ങനെത്തന്നെ റഫറിയെ ബോധ്യപ്പെടുത്തും. എതിരാളിയുടെ കാലിൽ കാൽ തട്ടുന്നത് ഫൗൾ തന്നെയാണ്. ഇവിടെ അൽവാരസ് ആദ്യം പന്ത് കൈവശമാക്കുന്നതിൽ വിജയിച്ചു. അതിനുശേഷം മുഹമ്മദ് സലയുമായി സാധാരണ സമ്പർക്കംമാത്രം പുലർത്തി. അത് ഫൗളല്ല. റഫറിക്കും വാറിനും അത് സാധാരണ ഫുട്‌ബോൾ സമ്പർക്കമായിത്തോന്നി.’’ -കൊളീന കൂട്ടിച്ചേർത്തു.
റഫറിമാരുടെ സംശുദ്ധി ചോദ്യംചെയ്യുന്നതിനെതിരേയും കൊളീന സംസാരിച്ചു. തീരുമാനങ്ങളെക്കുറിച്ച് ക്രിയാത്മകമായ ചർച്ചകൾ എപ്പോഴും ഫുട്‌ബോളിന്റെ ഭാഗമാണെന്നു പറഞ്ഞ കൊളീന ഇത്തരം ആരോപണങ്ങളിൽ കാര്യമില്ലെന്നും പറഞ്ഞു.










