കൊല്ലം: കിളികൊല്ലൂരിൽ സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിടെ പിടിയിലായ യുവാവിന് അഞ്ച് വർഷം കഠിന തടവ്. വടക്കേവിള പള്ളിമുക്ക് സ്വദേശി ഷിബുവിനെയാണ് (38) അഡീഷണൽ സെഷൻസ് ജഡ്‌ജി പി.എൻ വിനോദ് കോടതി ശിക്ഷിച്ചത്. ജയിൽ ശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.
2023 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം. അമ്മയുടെ പേരിലുള്ള സ്കൂട്ടറിൽ 2.5 കിലോഗ്രാം കഞ്ചാവുമായി വരുമ്പോഴാണ് ഷിബു എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസാണ് അന്ന് ഇയാളെ അറസ്‌റ്റ് ചെയ്തത്. തുടർന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി റോബർട്ട് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ അഡീഷണൽ സെഷൻസ് ജഡ്‌ജി പി.എൻ വിനോദാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി മുണ്ടയ്ക്കൽ ഹാജരായി.











