പൊന്നാനി:ജ്വല്ലറിയില്‍ ജീവനക്കാരനായിരിക്കെ ഡയമണ്ട് ആഭരണങ്ങൾ വ്യാജ കമ്പനിയുടെ പേരിൽ അറ്റകുറ്റ പണികൾ നടത്താൻ എന്ന വ്യാജേന കൊണ്ട് പോയ ശേഷം ജ്വല്ലറിയിൽ തിരിച്ചേൽപിക്കാതെ 9 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങൾ തട്ടിയെടുത്ത പ്രതി പിടിയില്‍. തൃശൂർ ഒല്ലുക്കര സ്വദേശി താടിക്കാരൻ വീട്ടിൽ ഹാരി ഫ്രാൻസിസ്(35)നെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.പൊന്നാനിയിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്നാണ് ഇയാള്‍ 9 ലക്ഷം രൂപയുടെ ആഭരങ്ങള്‍ വിശ്വാസ വഞ്ചന കാട്ടി തട്ടിയെടുത്തത്.സംഭവത്തിന് ശേഷം തമിഴ്നാട്ടിലും മറ്റുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇയാള്‍.പൊന്നാനി പോലീസ് നടത്തിയ അന്വേഷണത്തില്‍ തൃശ്ശൂരിലെ ഒരു ലോഡ്ജിൽ നിന്നാണ് പൊന്നാനി സബ് ഇൻസ്പെക്ടർ എ .എം.യാസിറിൻ്റെ നേതൃത്വത്തിൽ എസ്.ഐ. വിനോദ്.ടി.എം,സീനിയർ സിവിൽ പോലീസ് ഓഫീസർമരായ,അനിൽ വിശ്വൻ,നാസർ , എസ്.പ്രശാന്ത് കുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.തെളിവെടുപ്പ് നടത്തുന്നതിനായി പ്രതിയെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങുമെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു