കൊച്ചി: കേരളത്തെ ഞെട്ടിച്ച ചന്ദ്രബോസ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോൾ അനുവദിച്ചു. 15 ദിവസത്തേക്കാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിഷാമിന് പരോൾ അനുവദിച്ചത്. നിഷാമിന്റെ ഭാര്യ നൽകിയ അപേക്ഷയിലാണ് കോടതി പരോൾ നൽകിയത്. മാതാവിന്റെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് നിഷാമിന് 30 ദിവസത്തെ പരോൾ അനുവദിക്കണമെന്നാണ് ഭാര്യ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, അപേക്ഷ ആദ്യം പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് പരോൾ നിഷേധിച്ചു. പോലീസ് റിപ്പോർട്ട് എതിരായതിനാലാണ് സിംഗിൾ ബെഞ്ച് പരോൾ നിഷേധിച്ചത്. ഇതോടെ പരോളിനായി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു. ഈ അപ്പീലാണ് ഡിവിഷൻ ബെഞ്ച് അംഗീകരിച്ചത്. പരോൾ അനുവദിച്ചെങ്കിലും ഇതിലെ വ്യവസ്ഥകൾ തീരുമാനിക്കേണ്ടത് ജയിൽവകുപ്പാണ്. നിലവിൽ മുഹമ്മദ് നിഷാം വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ്. പരോൾ അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവ് ജയിൽ അധികൃതർ ഇനി സർക്കാരിന് കൈമാറും. മുഹമ്മദ് നിഷാം നേരത്തെയും പരോൾ നേടി വിവിധസമയങ്ങളിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയതിനാണ് വ്യവസായിയായ മുഹമ്മദ് നിഷാമിനെ കോടതി ശിക്ഷിച്ചത്. 2015 ജനുവരി 29-ന് തൃശ്ശൂർ ശോഭ സിറ്റിയിലായിരുന്നു സംഭവം. ഗേറ്റ് തുറക്കാൻ വൈകിയതിനാണ് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിഷാം ആക്രമിച്ചത്. പിന്നാലെ ഹമ്മർ കാറിടിപ്പിച്ച് വീഴ്ത്തി. തുടർന്ന് വീണ്ടും ചന്ദ്രബോസിനെ മർദിക്കുകയും ചന്ദ്രബോസ് കൊല്ലപ്പെടുകയുമായിരുന്നു. ചന്ദ്രബോസ് കൊലക്കേസിൽ ജീവപര്യന്തം തടവിനാണ് വിചാരണ കോടതി നിഷാമിനെ ശിക്ഷിച്ചത്. ഇതിനുപുറമേ വിവിധ വകുപ്പുകളിലായി 24 വർഷം തടവും 80.30 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പിഴത്തുകയിൽ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നൽകാനും നിർദേശിച്ചു. വിചാരണ കോടതിയുടെ വിധി പിന്നീട് ഹൈക്കോടതിയും ശരിവെച്ചു. നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.