തൃത്താല: തൃത്താല ബ്ലോക്കിലെ ഏഴ് വില്ലേജുകളിലായി നടക്കുന്ന ഡിജിറ്റൽ സർവേയിലെ അപാകതകൾ പരിഹരിച്ച് പൊതുജനങ്ങളുടെ ആശങ്കകൾക്ക് ഉടൻ ശാശ്വത പരിഹാരം കാണണമെന്ന് ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി. വേണുഗോപാൽ ആവശ്യപ്പെട്ടു.
കപ്പൂർ വില്ലേജ് ഓഫീസിന് മുന്നിൽ ബിജെപി കപ്പൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ സർവേ എന്ന ആശയത്തോട് ബിജെപിക്ക് എതിർപ്പില്ലെന്നും, എന്നാൽ ആവശ്യമായ മുന്നൊരുക്കങ്ങളോ മതിയായ സർവേയർമാരുടെ നിയമനമോ ഇല്ലാതെയാണ് പദ്ധതി നടപ്പാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. മുൻ മന്ത്രിയും തൃത്താല മുൻ എം.എൽ.എയുമായ എം.ബി. രാജേഷിന്റെ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായാണ് തൃത്താലയെ കേരളത്തിലെ ആദ്യ ഡിജിറ്റൽ സർവേ നിയോജകമണ്ഡലമാക്കി പ്രഖ്യാപിക്കാൻ ശ്രമിച്ചതെന്നും, അതാണ് നിലവിലെ പ്രതിസന്ധികൾക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലയിൽ പരിമിതമായ വില്ലേജുകളിലാണ് ഡിജിറ്റൽ സർവേ ആരംഭിച്ചിട്ടുള്ളത്. എന്നാൽ തൃത്താല നിയോജകമണ്ഡലത്തിലെ ഏഴ് വില്ലേജുകളിൽ ഒരേസമയം സർവേ നടപ്പാക്കിയത് പരാതികൾ വർധിക്കാൻ ഇടയാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ എം.എൽ.എ വില്ലേജ് ഓഫീസർമാരുടെ യോഗം വിളിച്ചെങ്കിലും പ്രശ്നപരിഹാരത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും, അതിനാലാണ് ബിജെപി ജനകീയ സമരവുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റൽ സർവേയെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ അവബോധം നൽകുക, ആവശ്യത്തിന് സർവേയർമാരെ നിയമിക്കുക, ഭൂനികുതി അടയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ കാര്യക്ഷമമാക്കുക, സബ് ഡിവിഷന് വീണ്ടും ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കുക, ഡിജിറ്റൽ സർവേ പൂർത്തിയായ ഭൂമികളുടെ ലൊക്കേഷൻ സ്കെച്ച്, തണ്ടപ്പേർ സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള ഫീസ് ഗണ്യമായി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.
ബിജെപി കപ്പൂർ സംഘടന മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ടി.വി. അധ്യക്ഷത വഹിച്ചു. കെ. നാരായണൻകുട്ടി, കെ.സി. കുഞ്ഞൻ, രതീഷ് തണ്ണീർക്കോട്, രാധാകൃഷ്ണൻ പി., വി.വി. നാരായണൻ, സന്ദീപ് പനാഞ്ചേരി, ബാലചന്ദ്രൻ പി., ശശി എൻ.വി., ശ്രീനിവാസൻ പി., സുധീർ ടി.വി. എന്നിവർ സംസാരിച്ചു.







