മലപ്പുറം: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ വനത്തിൽ കുടുങ്ങി. മലപ്പുറം നിലമ്പൂരിലാണ് സംഭവം. കാഞ്ഞിരപ്പുഴ വനത്തിൽ അര്‍ധരാത്രി 12 മണിയോടെ ഗൂഗിൾ മാപ്പിന്‍റെസഹായത്താൽ കാറിൽ സഞ്ചരിച്ച യാത്രക്കാരായ വയനാട് കൽപ്പറ്റ ഉമ്മുൽഖുറ അറബിക്ക് കോളേജിലെ അധ്യാപരാണ് വനത്തിൽ കുടുങ്ങിയത്. അറബിക്ക് കോളേജിലെ അധ്യാപരായ ഫൗസി , ഷുഹൈബ്, മുസ്ഫർ, ഷമീം , അസിം എന്നിവരാണ് വനത്തിൽ മണിക്കൂറുകളോളം കുടുങ്ങിയത്. സഹപ്രവർത്തകന്റെ കല്യാണ വീട് സന്ദർശിച്ച് തിരിച്ചുവരുന്നതിനിടെ വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു ഇവർ. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച കാർ ചെളിയിൽ പൂണ്ടുപോകുകയും കാറിനകത്ത് വെള്ളം കയറി ഓഫാകുകയും ചെയ്തു. ഇതോടെയാണ് സംഘം വനത്തിൽ മണിക്കൂറുകളോളം കുടുങ്ങികിടന്നത്. തുടർന്ന്, നിലമ്പൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സ് വാഹനം കെട്ടിവലിച്ച് സംഘത്തെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാര്‍ പുറത്തെത്തിച്ചത്.