തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഉത്സവം കണ്ടു മടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി രണ്ട് മരണം. വർക്കല പേരേറ്റിൽ സ്വദേശികളായ രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. ഉത്സവം കണ്ട് തിരികെ നടന്നുവരുമ്പോഴായിരുന്നു അപകടം. റിക്കവറി വാഹനമാണ് അമിത വേഗതയിൽ എത്തി അപകടം ഉണ്ടാക്കിയത്. വാഹനത്തിന്‍റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വാഹനം അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷി സജിന പറയുന്നു. നാട്ടുകാരുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റി. സ്‌കൂട്ടറിലും കാറിലും ഇടിച്ചശേഷമാണ് റിക്കവറി വാൻ അമ്മയേയും മകളെയും ഇടിച്ചതെന്നും സജിന ഒരു മാദ്ധ്യമത്തോട് പറഞ്ഞു. സംഭവ സ്ഥലത്തേക്ക് ഏറെ വൈകിയാണ് പൊലീസ് എത്തിയതെന്നും അവർ കൂട്ടിച്ചേർത്തു. പേരേറ്റിൽ തൊടിയിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ട് വീട്ടിലേക്ക് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. വർക്കലയിൽ നിന്ന് കവലയൂർ ഭാഗത്തേക്ക് അമിതവേഗതയിൽ എത്തിയ റിക്കവറി വാഹനം മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ചശേഷം ജനക്കൂട്ടത്തിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രോഹിണിയെയും അഖിലയെയും ഉടൻ വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.