തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പേരിൽ 300 കോടി രൂപയുടെ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ പേരിൽ വ്യാജരേഖകൾ ചമച്ച് പണം തട്ടിയ സംഭവത്തിൽ മലപ്പുറം സ്വദേശി സൽമാനുൽ ഫാരിസിനെ പ്രതിയാക്കി തമ്പാനൂർ പോലീസ് കേസെടുത്തു. വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധമായി 300 കോടി രൂപയുടെ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് പദ്ധതി നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് സംഘം പ്രവർത്തിച്ചിരുന്നത്.
ഇത് സർക്കാർ നേരിട്ട് നടത്തുന്ന ഔദ്യോഗിക പദ്ധതിയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ അതിവിദഗ്ധമായി നിർമ്മിച്ച വ്യാജരേഖകളാണ് പ്രതികൾ നിക്ഷേപകരെ കാണിച്ചിരുന്നത്. സർക്കാർ പദ്ധതിയിലേക്ക് പണം നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്ന് പ്രചരിപ്പിച്ച് ധനികരായ നിക്ഷേപകരിൽ നിന്ന് വൻ തുക സമാഹരിക്കാനായിരുന്നു ഈ സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
കൊച്ചി സ്വദേശിനിയായ പരാതിക്കാരിയിൽ നിന്ന് സൽമാനുൽ ഫാരിസ് 20 ലക്ഷം രൂപ തട്ടിയെടുത്തതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിന് ഉപയോഗിച്ച വ്യാജരേഖകൾ തമ്പാനൂർ പോലീസിന് ലഭിച്ചു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ പ്രതി ഒളിവിലാണെന്നും ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്ത ശേഷം മാത്രമേ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങളും ഇതിനകം എത്ര പേർ ഇരകളായെന്നും വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
തട്ടിപ്പിന് പിന്നിൽ സൽമാനുൽ ഫാരിസ് മാത്രമല്ലെന്നും വലിയൊരു സംഘം ഗൂഢാലോചനയിൽ പങ്കാളികളായിട്ടുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നു. സർക്കാരിന്റേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വ്യാജരേഖകൾ ചമയ്ക്കണമെങ്കിൽ ഇതിനു പിന്നിൽ വലിയ ശക്തികളുടെ പിന്തുണയുണ്ടാകാൻ സാധ്യതയുണ്ട്.
വികസന പദ്ധതികളുടെ പേരിൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട നിക്ഷേപ വാഗ്ദാനങ്ങൾ ലഭിക്കുകയാണെങ്കിൽ അത് ഔദ്യോഗികമാണെന്ന് ഉറപ്പുവരുത്താതെ പണം നൽകരുതെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. ഈ രീതിയിൽ വിഴിഞ്ഞത്തിന്റെ പേരിൽ ആരെങ്കിലും പണം നൽകിയിട്ടുണ്ടെങ്കിൽ ഉടൻ തന്നെ തമ്പാനൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സിറ്റി പോലീസ് അറിയിച്ചു.








