തൃത്താല ഞാങ്ങാട്ടിരിയിൽ വാടക ക്വാർട്ടേഴ്സിനകത്ത് യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി.പട്ടാമ്പി വലപ്പുഴ യാറം താമസിച്ചിരുന്ന 42 വയസുള്ള കണ്ടെയ്ങ്ങാട്ടിൽ ബഷീർ ആണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകിയിട്ടാണ് ഞാങ്ങാട്ടിരിയിലെ വാടക ക്വാർട്ടേഴ്സിനുള്ളിൽ ബഷീറിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തുന്നത് .ബഷീറും ഭാര്യയും താമസിച്ചിരുന്ന ക്വാർട്ടേഴ്സിനകത്ത് നിന്നും ബഹളം കേട്ടിരുന്നതായി സമീപവാസികൾ പറഞ്ഞു. രാത്രിയിലും ഉച്ച സമയത്തുമെല്ലാം കതക് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അയൽവാസികൾ വീട്ടിൽ കയറി നോക്കിയപ്പോഴാണ് മുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ ബഷീറിൻ്റെ മൃതദേഹം കാണുന്നത്.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടർന്ന് തൃത്താല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കഴിഞ്ഞ ദിവസം നടന്ന ബഹളത്തിൽ തകർന്ന ജനൽ ചില്ല് കാലിൽ തട്ടി ബഷീറിന് മുറിവേറ്റിരുന്നതായും ഇതിൽ നിന്നും രക്തം വാർന്ന് പോയതാണ് മരണത്തിനിടവരുത്തിയതെന്നുമാണ് പ്രാഥമിക നിഗമനം.രാത്രിയോടെ ഫോറൻസിക് വിഭാഗവും ക്വാർട്ടേഴ്സിലെത്തി പരിശോധന നടത്തി.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.ബഷീറിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.സംഭവത്തിൽ തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്