പെരുമ്പടപ്പ്:നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കാപ്പ നിയമപ്രകാരം അറസ്റ്റിൽ.പാലപ്പെട്ടി അമ്പലം ബീച്ച് പരിസരത്ത് താമസിക്കുന്ന 26 വയസുള്ള തെക്കൂട്ട് ആക്കിഫിനെയാണ് പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.വധശ്രമം,കുറ്റകരമായ നരഹത്യാശ്രമം ,ദേഹോപദ്രവം,കഠിനദേഹോപദ്രവം, ഗൂഡാലോചന,സംഘം ചേർന്ന് ആയുധം കൊണ്ട് ആക്രമണം നടത്തി ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ആക്കിഫ്.അറസ്റ്റ് ചെയ്ത ഇയാളെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. ജില്ലാ പോലീസ് മേധാവി വിശ്വനാഥ് ആർ ഐ പി എസി ന്റെ സ്പെഷ്യൽ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് ഐ എ എസ് ആണ് ഉത്തരവിറക്കിയത്.ഇയാള്‍ക്ക് കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ ജയിൽശിക്ഷയാണ് വിധിച്ചത്. മലപ്പുറം ജില്ലയിൽ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ പത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.അടിപിടികേസ്സിൽ ഉൾപ്പെട്ട് ഒരുമാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയത്.2023ല്‍ ആക്കിഫ് കാപ്പ പ്രകാരം കരുതൽ തടങ്കൽ അനുഭവിച്ച പ്രതിയാണ്.പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ 10 വർഷക്കാലയള വിനുളളിൽ മാത്രം ഇയാൾ കൊലപാതശ്രമം, സംഘം ചേർന്ന് ആയുധം കൊണ്ട് ആക്രമണം നടത്തി ഗുരുതരമായി പരിക്കേൽപ്പിക്കൽ, ലഹളയുണ്ടാക്കൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.മാരകായുധങ്ങളുമായി സംഘം ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അടിപിടിയുണ്ടാക്കുകയും മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്ന ഇയാൾ ജനങ്ങളുടെ സ്വസ്ഥത നഷ്ടപ്പെടുത്തിയിരുന്നു.സമൂഹത്തിൽ ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്തി ക്രമസമാധാനം തകർക്കുന്ന ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും,തിരൂർ ഡെപ്യൂട്ടി പോലീസ് സൂപ്രന്റ് മൂസ വള്ളിക്കാടന്റെ നിർദ്ദേശപ്രകാരം പെരുമ്പടപ്പ് സിഐ ബിജു സി വി യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഡേവിസ് സി ഡി , സബ് ഇൻസ്പെക്ടർ വിജു സി പി, എസ്സ് .സി.പി.ഓ മാരായ സാൻ സോമൻ, ഉദയൻ , സി.പി ഒ മാരായ വിഷ്ണുനാരായണൻ , ജെറോം , വിനീത്, ധനാജ്, രജനി തുടങ്ങി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വോഡ് അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.ഒരു പ്രാവശ്യം കാപ്പ ചുമത്തിയ പ്രതി വീണ്ടും കേസ്സിൽ ഉൾപ്പെട്ടാൽ പിന്നെ ഒരു വർഷത്തെ തടവാണ് പ്രതിക്ക് ലഭിക്കുക.കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത ആക്കിഫിനെ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം വിയ്യൂർ സെൺട്രൽ ജയിലിൽ ഹാജരാക്കി തടവിലാക്കി.ജില്ലയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി മലപ്പുറം ജില്ലാ പോലിസ് മേധാവി അറിയിച്ചു.