തൂക്കുപാലം പുഷ്പകണ്ടത്ത് അന്യസംസ്ഥാന സ്ത്രീ തൊഴിലാളി മരിച്ച നിലയിൽ. സംഭവം കൊലപാതകമെന്ന് സംശയിക്കുന്നു. അസം സ്വദേശിനിയായ ബാലെ ടുടു (50) വിനെയാണ് കൃഷിയിടത്തിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് ഷനിചർ മർഡിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പുഷ്പകണ്ടത്ത് ഒരുമാസത്തിന് മുൻപാണ് ബാലെ ടുടുവും ഭർത്താവ് ഷനിചർ മർഡിയും ജോലിക്കായി എത്തിയത്. ഞായറാഴ്ച തൊഴിലുടമയുടെ പക്കൽനിന്നും പണം വാങ്ങി തൂക്കുപാലത്തുനിന്നും സാധനങ്ങൾ മേടിച്ച ഇവർ അസം സ്വദേശിയായ സുഹൃത്ത് ദീപക്കിനെ കാണുകയും ഒരുമിച്ച് പുഷ്പകണ്ടത്തുള്ള കൃഷിയിടത്തിലെ വീട്ടിൽ എത്തുകയുമായിരുന്നു.
രാത്രി ഷനിചറും സുഹൃത്തും മദ്യപിച്ചശേഷം ഭക്ഷണം കഴിച്ച് വീടിനുള്ളിൽ ഉറങ്ങി. തൊട്ടടുത്ത ഷെഡിലാണ് ബാലെ ടുടു ഉറങ്ങാൻ കിടന്നത്. രാത്രിയിൽ സുഹൃത്തിനെ കാണാതായി. ഷനിചർ നടത്തിയ തിരച്ചിലിൽ ഷെഡിന് സമീപത്തായി സുഹൃത്തിനെയും ഭാര്യയെയും കണ്ടെത്തി. ഇതേത്തുടർന്ന് ഭാര്യയും ഭർത്താവും തമ്മിൽ വാക്കേറ്റം ഉണ്ടായി. ബാലെ ടുടുവിനെ ഷനിചർ മർദിച്ചു. സുഹൃത്ത് ദീപക് ഓടിപ്പോയി
തിങ്കളാഴ്ച രാവിലെ സുഹൃത്തുക്കളോട്, ഭാര്യക്ക് സുഖമില്ലാത്തതിനാൽ ആശുപത്രിയിൽ പോകണമെന്ന് ഷനിചർ അറിയിച്ചു. പിന്നീട് തൊഴിലുടമയോടും സുഹൃത്തുക്കളോടും ഭാര്യ മരിച്ചെന്നും ഷനിചർ പറഞ്ഞെന്ന് പോലീസ് അറിയിച്ചു.
തൊഴിലുടമ നെടുങ്കണ്ടം പോലീസിനെ വിവരം അറിയിച്ചു. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്, കട്ടപ്പന ഡിവൈഎസ്‌പി വി.എ. നിഷാദ് മോൻ, നെടുങ്കണ്ടം സിഐ ജർലിൻ വി. സ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ബാലെ ടുടുവിനെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തി
ഇവരുടെ വലതുകൈ ഒടിഞ്ഞനിലയിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.