സമൂഹത്തിലെ ലഹരി ഉപയോഗത്തിന് കാരണം സിനിമയല്ലെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. സിനിമയേക്കാൾ വയലൻസ് കൂടിയ പരിപാടികൾ യൂട്യുബിലും ഒടിടിയിലും ഉണ്ട്. ഗെയിമുകളും കുട്ടികളിൽ വർദ്ധിച്ച് വരുന്ന വയലൻസിന് കാരണമാകുന്നുണ്ട്. സെൻസർ നടത്തി പ്രദർശനയോഗ്യം എന്ന സർട്ടിഫിക്കറ്റ് നൽകി പിന്നീട് സിനിമ പ്രദര്ശിപ്പിക്കരുത് എന്നുപറയുന്ന സെൻസർ ബോർഡിന്റെ തീരുമാനം ശരിയല്ല. സിനിമാ നടൻമാർക്കും അണിയറ പ്രവർത്തകർക്കും ഇടയിൽ ലഹരി ഉപയോഗം ഉണ്ടെന്ന് സർക്കാരിനെ അറിയിച്ചിട്ടും ഇതുവരെ നടപടി ഒന്നും സ്വീകരിച്ചില്ലെന്നും നിർമ്മാതാക്കൾ അറിയിച്ചു. 2023 ൽ ഏപ്രിൽ മാസത്തിൽ നടന്ന യോഗത്തിൽ സർക്കാരിനോട് പരസ്യമായാണ് അന്വേഷണം ആവശ്യപ്പെട്ടത്. നിർഭാഗ്യവശാൽ നാളിതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്നും മാതൃകാപരമായ ഒരുനടപടിയും കൈക്കൊണ്ടിട്ടില്ലെന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. ലഹരി പദാർത്ഥങ്ങളുടെ വ്യാപനത്തിനും അതുവഴിയുണ്ടാകുന്ന ഹിംസകരമായ പ്രവർത്തികൾക്കും പൂർണ്ണ അറുതി വരുത്താൻ നമ്മുടെ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണം. അതിനുള്ള പിന്തുണ അസോസിയേഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു.