തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ മകന്‍ അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള ഉമ്മ ഷെമിയെ ഇളയമകന്‍ അഫ്സാന്റെ മരണവിവരം അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന ശ്രീഗോകുലം മെഡിക്കല്‍ കോളേജില്‍ ഭർത്താവ് റഹീമിന്റെ സാന്നിധ്യത്തിൽ ഡോക്ടർമാരാണ് മകന്റെ കൊലപാതക വിവരം ഷെമിയെ അറിയിച്ചത്. അഫാൻ അനുജനെ കൊലപ്പെടുത്തിയ വിവരം ഉമ്മ ഷെമി ഇതുവരെ അറിഞ്ഞിരുന്നില്ല. അതേസമയം, അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ നെടുമങ്ങാട് കോടതിയാണ് അഫാനെ പാങ്ങോട് പൊലീസിന് കൈമാറിയത്. ഇന്ന് പൊലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തശേഷം നാളെ തെളിവെടുപ്പിന് കൊണ്ടുപോകും. ഇതിനുശേഷം വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ കസ്റ്റഡിയിൽ വാങ്ങും. പാങ്ങോട്ടെ കേസിന് പുറമെ വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കൊലക്കേസുകളിലും അഫാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാന്‍റെ മാനസിക നില പരിശോധനക്കായി പൊലീസ് മാനസികാരോഗ്യ വിദഗ്ദരുടെ പാനൽ തയാറാക്കി. കസ്റ്റഡി കാലാവധി പൂര്‍ത്തിയായശേഷം കോടതിയുടെ അനുമതിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമായിരിക്കും മാനസികാരോഗ്യ പരിശോധന നടത്തുക.