ന്യൂഡൽഹി: റെയിൽവേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ബന്ധുക്കൾക്ക് റെയിൽവേ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നൽകുമെന്ന് റെയിൽവേ അറിയിച്ചു. റെയിൽവേ സ്‌റ്റേഷനിലെ 14, 15 പ്ലാറ്റ്‌ഫോമുകളിൽ ശനിയാഴ്‌ച രാത്രി 9.55 നാണ് സംഭവം. മഹാകുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ 18 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‌തുള് മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടം നടന്ന ഘട്ടത്തിൽ കയ്യൊഴിയുന്ന സമീപനമാണ് റെയിൽവേ സ്വീകരിച്ചത്. ഗുരുതരമായ വീഴ്‌ചയുണ്ടായിട്ടും യാത്രക്കാരുടെ മേൽ കുറ്റം ചുമത്താനാണ് ആദ്യം റെയിൽവേ ശ്രമിച്ചത്. കുംഭ മേള നടത്തിപ്പിലുണ്ടായ അനാസ്ഥമൂലം നിരവധി പേർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. പലപ്പോഴായി നടന്ന തീപിടിത്തത്തിൽ നിരവധി പേർ മരണമടഞ്ഞു. എന്നാൽ മരിച്ചവരുടെ ഔദ്യോഗിക എണ്ണം ഉത്തർപ്രദേശ് സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസവും മേളയിൽ തീപിടിത്തമുണ്ടായി. തീപിടിത്തത്തിൽ ഏഴ് ടെന്റുകൾ കത്തിനശിച്ചതായി പൊലീസ് അറിയിച്ചു.