കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞുണ്ടായ അപകടത്തിൽ നിയമ നടപടിയുമായി മുന്നോട്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ആനകൾ എങ്ങനെ വിരണ്ടു എന്നതിലെ അവ്യക്തത വിശദാന്വേഷണത്തിൽ തെളിയുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ആനയെഴുന്നള്ളിപ്പുകൾ ഒരാഴ്ചത്തേക്ക് വിലക്കി. രാവിലെ എട്ടരയോടെ വനംമന്ത്രി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെത്തി. മരിച്ചവരുടെ വീടുകൾ മന്ത്രി സന്ദർശിച്ചു. അപകട സ്ഥലം കാണണം. ക്ഷേത്രം ഭാരവാഹികൾക്ക് പറയാനുള്ളത് കേട്ടു. ആനകൾക്ക് അടുത്തുവച്ച് പടക്കം പൊട്ടിക്കരുത് എന്നതടക്കം നാട്ടാന പരിപാലന ചട്ടം ലംഘിച്ചു എന്നാവർത്തിക്കുകയാണ് വനംമന്ത്രി. എന്നാല്‍ ഇപ്പോൾ ഒരു തീർപ്പിനില്ലെന്നും വിശദാന്വേഷണത്തിൽ എല്ലാം തെളിയുമെന്നും എ.കെ.ശശീന്ദ്രൻ. സംഭവത്തിൽ കൊയിലാണ്ടി പൊലീസിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്. ആന പാപ്പാന്മാർ, ക്ഷേത്ര ഭാരവാഹികൾ, പടക്കം പൊട്ടിച്ചവർ, നാട്ടുകാർ, പരിക്കേറ്റവർ എന്നിവരുടെ വിശദമൊഴിയെടുപ്പു നടത്തുകയാണ് പൊലീസ്. വ്യാഴാഴ്ച ആനയിടഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്. 32 പേർ പരിക്കുപറ്റി ചികിത്സയിലാണ്. കോഴിക്കോട് ജില്ലയിൽ ആനയെഴുന്നള്ളിപ്പിന് ഒരാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തി. ജില്ലാ മോണിറ്ററിങ് കമ്മറ്റിയുടേതാണ് തീരുമാനം.