ചാംപ്യൻസ് ലീഗ് പ്ലേഓഫിന്റെ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ റയല്‍ മാഡ്രിഡിന് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. ജൂഡ് ബെല്ലിങ്ഹാം ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലാണ് റയല്‍ വിജയം പിടിച്ചെടുത്തത്. സിറ്റിയുടെ രണ്ട് ഗോളുകളും നേടിയത് എര്‍ലിങ് ഹാലണ്ടായിരുന്നു.എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ആതിഥേയരായ സിറ്റി തന്നെയാണ് ആദ്യം മുന്നിലെത്തിയത്. 19-ാം എര്‍ലിംഗ് ഹാലണ്ട് നേടിയ ഗോളിലാണ് സിറ്റി ലീഡെടുത്തത്. രണ്ടാം പകുതിയില്‍ 60-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയിലൂടെയാണ് റയല്‍ തിരിച്ചടിച്ചത്.80-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹാലണ്ട് സിറ്റിയുടെ ലീഡ് തിരിച്ചുപിടിച്ചു. 86-ാം മിനിറ്റില്‍ ബ്രാഹിം ഡയസിലൂടെ റയല്‍ വീണ്ടും ഒപ്പമെത്തി. മത്സരം സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ചെങ്കിലും സ്റ്റോപ്പേജ് ടൈമില്‍ ബെല്ലിങ്ഹാമിന്റെ കിടിലന്‍ ഫിനിഷ് റയലിന് വിജയം സമ്മാനിച്ചു.