മലപ്പുറം: ഊർങ്ങാട്ടിരി കൊടുമ്പുഴയിൽ കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കിയ കേസിൽ അച്ഛനും മകനും പ്രതികൾ. ഊർങ്ങാട്ടിരി സ്വദേശി സെബാസ്റ്റ്യൻ, മകൻ ഡെന്നിസൻ എന്നിവർക്കെതിരെയാണ് വനം വകുപ്പ് കേസെടുത്തത്.രഹസ്യവിവരത്തെ തുടർന്നായിരുന്നു ഇവരുടെ വീട്ടിൽ വനം വകുപ്പ് പരിശോധന നടത്തിയത്. ഫ്രിഡ്ജിലും കുക്കറിലുമായി സൂക്ഷിച്ച നിലയിലാണ് ഇവരുടെ പക്കൽ നിന്നും കാട്ടുപന്നിയുടെ ഇറച്ചി കണ്ടെടുത്തത്. പത്തു കിലോ കാട്ടുപന്നി ഇറച്ചിയാണ് പിടിച്ചെടുത്തത്.നിലമ്പൂർ ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി ബിജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി കെ വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.അതേസമയം, തിരുവനന്തപുരത്ത് പാലോട് ബാബുവിന്റെ മരണം കാട്ടാനയുടെ ആക്രമണത്തില്‍ ആണെന്ന് സ്ഥിരീകരിച്ചു. പാലോട്- മങ്കയം- അടിപ്പറമ്പ് വനത്തില്‍ കഴിഞ്ഞ ദിവസമാണ് അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. പാലോട് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് മരണം കാട്ടാനയുടെ ആക്രമണത്തില്‍ എന്ന് സ്ഥിരീകരിച്ചത്.











