സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 200 രൂപയാണ് കൂടിയത്.ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 63,440 ആയി ഉയർന്നു. സര്‍വകാല റെക്കോര്‍ഡ് പുതുക്കിയാണ് സ്വര്‍ണവിലയിലെ ഈ കുതിപ്പ്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 7,930 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ വില കുതിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കൂടുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. ജനുവരി 22നാണ് പവന് 60,000 കടന്നത്. അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.