ചേന്ദമംഗലം പേരേപ്പാടത്ത് വീട്ടിൽ അതിക്രമിച്ചു കയറി മൂന്നു പേരെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി ഋതു ജയനുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകം നടന്ന വീട്ടിൽ എത്തിച്ചാകും തെളിവെടുപ്പ്. പ്രതിയെ പൊലീസ് ഇന്നലെയാണ് അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. മുനമ്പം ഡിവൈഎസ്‌പി എസ്. ജയകൃഷ്‌ണൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
സംഭവത്തിൽ പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഉഷ (62), മകൾ വിനീഷ (32) എന്നിവരെയാണ് ഋതു തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ പരുക്കേറ്റ വിനീഷയുടെ ഭർത്താവ് ജിതിൻ്റെ നിലയും അതീവ ഗുരുതരമായി തുടരുകയാണ്.ഇദ്ദേഹം ആസ്‌റ്റർ മെഡിസിറ്റി ആശുപത്രിയിൽ വെൻ്റിലേറ്ററിലാണ്. ജിതിനെ വെള്ളിയാഴ്‌ച ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനിടെ, ഋതുവിൻ്റെ വീട് ഒരുസംഘം അടിച്ചു തകർത്തു. വീടിൻ്റെ ജനൽചില്ലുകളും സിറ്റൗട്ടിൻ്റെ ഒരുഭാഗവുമാണ് തകർത്തിട്ടുള്ളത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
അതേസമയം, വേണുവും കുടുംബവും അപകീർത്തിപ്പെടുത്തുന്നതിനാലാണ് കൊലപാതകമെന്നാണ് ഋതു മൊഴി നൽകിയിട്ടുള്ളത്. പ്രതിയ്ക്ക് കൊലപാതകങ്ങളിൽ യാതൊരു കൂസലും ഇല്ലാത്തവിധമാണ് പെരുമാറ്റമെന്ന് പൊലീസ് പറഞ്ഞു.








