പത്തനംതിട്ട : കാമുകന്റെ വീട്ടില്‍ താമസമാരംഭിച്ച പതിനേഴുകാരിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ. ഏറത്ത് ഉടയാൻവിള കലതിവിള വീട്ടിൽ ശരൺ മോഹൻ (23) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാർ ഏനാത്ത് പോലീസിന് നൽകിയ പരാതിയിന്മേൽ ആണ് അറസ്റ്റ്. പ്രതിയെ വീട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ പെൺകുട്ടി ഒരു തുണിക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു. ഈ കാലയളവിലാണ് അറസ്റ്റിലായ ശരൺ മോഹനുമായി പെൺകുട്ടി അടുപ്പത്തിലാകുന്നത് . തുടർന്ന് പെൺകുട്ടി പ്രതിയുടെ വീട്ടിൽ താമസം ആരംഭിക്കുകയും ഇത് ഇരുവീട്ടുകാരും തമ്മിലുള്ള വഴക്കിന് വഴി വയ്ക്കുകയും ചെയ്തു. 18 വയസ്സ് തികയുമ്പോൾ വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാർ ധാരണയായതനുസരിച്ച് പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് മടക്കിയയച്ചു. ഇതിനുശേഷമാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത്. തുടർന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ യുവാവിനെതിരെ പരാതി നൽകിയത്. പ്രതിയ്‌ക്കെതിരെ പോലീസ് ബലാൽസംഗത്തിനും, പോക്സോ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.