പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി. മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ അശ്വിനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. അനധികൃതമായി ഹാജർ വെട്ടിക്കുറച്ചു എന്നാണ് ആരോപണം. ഡിറ്റൻഷൻ നടപടി നേരിട്ട അശ്വിൻ ആണ് ആത്മഹത്യാഭീഷണി മുഴക്കുന്നത്.
അതിനിടെ, സംഭവത്തിൽ അനുനയ ശ്രമവുമായി മാനേജ്മെന്റ് പ്രതിനിധികൾ രംഗത്തെത്തി. അശ്വിനടക്കമുള്ള നിരവധി വിദ്യാർത്ഥികൾ ഡിറ്റൻഷൻ നടപടി നേരിട്ടതായി വിദ്യാർത്ഥികൾ പറഞ്ഞു. ഡിറ്റൻഷൻ ചെയ്തത് അന്യായമായിട്ടാണെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും വിദ്യാർത്ഥികളെ കോളേജിലേക്ക് തിരിച്ചു കയറ്റുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. പ്രിൻസിപ്പാൾ കോളേജിൽ തുടരുന്നത് ആശങ്കയുണ്ടെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. അതേസമയം, ഡിറ്റൻഷൻ നടപടി നേരിട്ട എല്ലാവരേയും തിരിച്ചെടുക്കാമെന്ന് അഡ്മിനിസ്ട്രേറ്റർ സ്ഥലത്തെത്തി ഉറപ്പ് നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്കെതിരായ നടപടി തിരുത്തണമെന്ന് സർവ്വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോളേജ് പ്രിൻസിപ്പൽ ഗിഫ്റ്റി ഉമ്മൻ പറഞ്ഞു. ഉടൻ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. എന്നാൽ ഉറപ്പ് എഴുതി നൽകിയാൽ മാത്രമേ പ്രതിഷേധത്തിൽ നിന്ന് പിന്തിരിയൂ എന്നാണ് വിദ്യാർത്ഥികളുടെ വാദം. നിലവിൽ പ്രതിഷേധം തുടരുകയാണ് വിദ്യാർത്ഥികൾ.