നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തില്‍ പി വി അൻവര്‍ അറസ്റ്റില്‍. നിലമ്പൂർ പൊലീസാണ് കേസെടുത്തത്. പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.
നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്‍റെ നേതൃത്വത്തിലാണ് പിവി അൻവറിന്‍റെ വീടിന് പുറത്ത് പൊലീസ് സന്നാഹമെത്തിയത്. വീടിന് അകത്തേക്ക് ആളുകളെ കയറ്റിയിരുന്നില്ല. അൻവറിന്‍റെ അനുയായികൾ വീടിന് പുറത്ത് തടിച്ചു കൂടി നിൽക്കുകയാണ്. വീടിന് മുന്നിലും വൻ പൊലീസ് സന്നാഹം സജ്ജീകരിച്ചിട്ടുണ്ട്.
കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്. പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തിരുന്നു.







