അങ്കണവാടിയിൽ വച്ച് പാമ്പുകടിയേറ്റ അഞ്ചുവയസുകാരി മരിച്ചു. കർണാടകയിലെ സിർസിയിൽ കഴിഞ്ഞദിവമായിരുന്നു ദാരുണ സംഭവം നടന്നത്. മയൂരി സുരേഷ് കുമ്പളപ്പെനവർ എന്ന കുട്ടിയാണ് മരിച്ചത്. മൂത്രമാെഴിക്കാനായി അങ്കണവാടിക്ക് പുറത്തേക്ക് പോകുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. വിവരമറിഞ്ഞ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉഗ്രവിഷമുളള പാമ്പാണ് കുഞ്ഞിനെ കടിച്ചതെന്നാണ് വിവരം. ചുറ്റുമതിലോ കുട്ടികൾക്കാവശ്യമായ ടോയ്‌ലറ്റോ ഇല്ലാത്ത അങ്കണവാടിയുടെ പരിസരം മുഴുവൻ കാടുപിടിച്ചുകിടക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. വയലിനോട് ചേർന്നാണ് അങ്കണവാടി സ്ഥിതിചെയ്യുന്നത്. മയൂരിയുടെ മരണത്തെത്തുടർന്ന് ജനരോഷം ആളുകയാണ്. പാമ്പുകടിയേറ്റെന്ന് വ്യക്തമായിട്ടും കുട്ടിക്ക് ആവശ്യമായ ചികിത്സ കിട്ടിയില്ലെന്നും പ്രാദേശിക ആശുപത്രിയിൽ നിന്ന് ആന്റിവെനം നൽകാതെ ഹുബ്ബളളിയിലെ മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു എന്നുമാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. പ്രാദേശിക ആശുപത്രിയിലെ ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായത് ഒരിക്കലും ക്ഷമിക്കാനാവാത്ത അനാസ്ഥയായിരുന്നുവെന്നും അവർ പറയുന്നു. അങ്കണവാടിയിലെ ടോയ്‌ലറ്റ് ഉപയോഗിക്കാൻ ജീവനക്കാർക്ക് മാത്രമാണ് അനുവാദമുണ്ടായിരുന്നതെന്നും കുട്ടികൾ തൊട്ടടുത്തുള്ള പറമ്പിലായിരുന്നു പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചിരുന്നതെന്നും അവർ ആരോപിക്കുന്നു.
ഉത്തര കന്നഡ ജില്ലയിലെ അങ്കണവാടികൾ പലതും തീരെ പരിതാപകരമായ അവസ്ഥയിലാണെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്തവയാണ് ഭൂരിപക്ഷം അങ്കണവാടികളും. അവസ്ഥ പരിഹരിക്കുമെന്ന് പലതവണ സർക്കാർ ഉറപ്പുനൽകിയിരുന്നുവെങ്കിലും കാര്യമായ ഒന്നും ഇതുവരെ സംഭവിച്ചില്ല. ഇനിയൊരു കുട്ടിക്കും മയൂരിയുടെ ഗതി വരാതിരിക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് ഉണ്ടാവണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.