ജമ്മു കശ്മീരിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും ആർജെയുമായ യുവതിയെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. സമൂഹമാധ്യമത്തിൽ 7 ലക്ഷത്തിലധികം പേർ പിന്തുടരുന്ന സിമ്രൻ സിങ്ങാണ് (25) മരിച്ചത്. ആർജെ സിമ്രാൻ എന്ന പേരിൽ സമൂഹമാധ്യമത്തിൽ വലിയ ആരാധകരുള്ള യുവതിയുടെ മരണത്തിൽ ഹരിയാന പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
‘ജമ്മുവിന്റെ ഹൃദയസ്പന്ദനം’ എന്ന പേരിലാണ് യുവതി ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. അതേസമയം യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപണമുയരുന്നുണ്ട്. സമൂഹമാധ്യമത്തിൽ വളരെ സജീവമായിരുന്ന സിമ്രന്റെ അവസാന പോസ്റ്റ് ഡിസംബർ 13നായിരുന്നു. സിമ്രന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.