എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. സിനിമ മേഖലയ്ക്ക് നിസ്തുലമായ സംഭാവനയാണ് അദ്ദേഹം നല്‍കിയതെന്ന് രാഷ്ട്രപതി പറഞ്ഞു.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ വായനക്കാര്‍ക്കും ആരാധകര്‍ക്കും എന്റെ അനുശോചനം അറിയിക്കുന്നുവെന്ന് രാഷ്ട്രപതി എക്‌സില്‍ കുറിച്ചു.
‘പ്രശസ്ത മലയാള എഴുത്തുകാരനായ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തോടെ സാഹിത്യ ലോകം ശൂന്യമായി. പ്രധാന സാഹിത്യ അവാര്‍ഡുകള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. സിനിമ മേഖലയ്ക്ക് നിസ്തുലമായ സംഭാവനയാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് എന്റെ അനുശോചനം അറിയിക്കുന്നു’- രാഷ്ട്രപതി ദ്രൗപദി മുര്‍മു കുറിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം ടി വാസുദേവൻ നായർ (91) കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്.
1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിൽ ടി നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും നാല് ആണ്‍മക്കളില്‍ ഇളയ മകനായിട്ടാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായരെന്ന എംടിയുടെ ജനനം. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സ്‌കൂള്‍ അധ്യാപകനായി. സ്‌കൂള്‍ കാലംമുതല്‍ എഴുത്തിന്‍റെ ലോകത്തേക്ക് പേന ചലിപ്പിച്ചു തുടങ്ങി. എംടിയുടെ ആദ്യകഥ വിക്ടോറിയ പഠനകാലത്ത് പ്രസിദ്ധീകരിച്ച ‘രക്തം പുരണ്ട മണ്‍തരികള്‍ ആയിരുന്നു. 1958-ല്‍ പ്രസിദ്ധീകരിച്ച ‘നാലുകെട്ട്’ ആണ് ആദ്യം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. 1959-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഇത് നേടി. മലയാള സാഹിത്യത്തിൽ കഥകളുടെ പെരുന്തച്ചന്‍റെ യാത്രകൾക്ക് പ്രൗഢമായ തുടക്കം.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കാലം (1969), വയലാര്‍ അവാര്‍ഡ് നേടിയ രണ്ടാമൂഴം (1984) , എൻപി മുഹമ്മദും ചേർന്ന് എഴുതിയ അറബിപ്പൊന്ന് (1960), അസുരവിത്ത് (1962), മഞ്ഞ് (1964), വിലാപയാത്ര (1978), വാരാണസി (2002) എന്നിവയാണ് പ്രധാന കൃതികൾ. ഓടക്കുഴല്‍ അവാര്‍ഡ് നേടിയ വാനപ്രസ്ഥം, രക്തം പുരണ്ട മണ്‍ത്തരികള്‍, വെയിലും നിലാവും , വേദനയുടെ പൂക്കൾ, നിന്റെ ഓര്‍മയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങള്‍, ബന്ധനം, പതനം, കളിവീട്, ഡാർ എസ് സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വര്‍ഗം തുറക്കുന്ന സമയം, ഷെര്‍ലക് തുടങ്ങി നിരവധി കഥകളും എംടിയുടെ തൂലികയില്‍ പിറന്നു. മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി എംടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി.







