ശബരിമല:ശബരിമലയിലേയ്ക്ക് അലങ്കരിച്ച വാഹനങ്ങളിൽ തീർഥാടനത്തിനെത്തുന്നതിനെതിരേ കടുത്ത നടപടികളുമായി മോട്ടോർ വാഹനവകുപ്പ്. രൂപമാറ്റം വരുത്തിയും ക്ഷേത്രങ്ങളുടെ മാതൃകയുൾപ്പെടെ ഘടിപ്പിച്ചും തീർഥാടനത്തിന് എത്തുന്നതിനെതിരേ ബോധവത്കരണവും തുടങ്ങി.അപകടസാധ്യതയുള്ള വനമേഖലയിലെ പാതകളിലൂടെയാണ് ശബരിമല തീർഥാടകർ വരേണ്ടത്. കൊടും വളവുകളും കൊക്കകളും നിറഞ്ഞ പാതയാണിത്. ഇവിടെ അടിസ്ഥാനപരമായ രൂപഘടനയിൽ മാറ്റംവരുത്തി വാഹനങ്ങൾ എത്തുന്നത് വലിയ അപകടങ്ങൾക്കിടയാക്കും.എതിരേവരുന്ന വാഹനങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്ന ഏതൊരു രൂപമാറ്റവും പിഴയീടാക്കാവുന്ന കുറ്റമാണ്. ശബരിമലയിലേക്ക് അലങ്കരിച്ച വാഹനങ്ങളിൽ ഭക്തർ സഞ്ചരിക്കുന്നത് മറ്റുള്ള ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റാനും കാരണമാകും. വലിയശബ്ദത്തിൽ പാട്ടുകൾവെച്ച് വാഹനങ്ങൾ എത്തുന്നതും അപകടകാരണമാകുന്നുണ്ട്. തീവ്രവെളിച്ചമുള്ള ലൈറ്റുകളും മറ്റും ഘടിപ്പിച്ച വാഹനങ്ങളുമായും തീർഥാടകർ എത്തുന്നു. രാത്രിയിൽ ഇത്രയും വെളിച്ചമുള്ള വാഹനങ്ങൾ കടന്നുപോകുന്നത് അപകടത്തിനിടയാക്കും.തീർഥാടനത്തിന്റെ തുടക്കംമുതൽ ഇത് ശ്രദ്ധയിൽപ്പെടുത്തുന്നുണ്ടെങ്കിലും ആരും ഇത് ഗൗരവമായെടുക്കുന്നില്ല. ഇതുവരെ കടുത്തനടപടികൾ കൈക്കൊള്ളാതെ ഉപദേശം നൽകി മടക്കുകയായിരുന്നു. എന്നാൽ കൂടുതൽ ഭക്തർ എത്തുന്ന സമയമായതോടെ, പിഴ ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. ഓരോ രൂപമാറ്റത്തിനും 5000 രൂപയാണ് പിഴ.വലിയശബ്ദവും വെളിച്ചവുമുള്ള വാഹനങ്ങൾ വന്യമൃഗങ്ങൾക്കും ശല്യമായേക്കാം. വലിയവാഹനങ്ങളിൽ എത്തുന്ന തീർഥാടകർ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സാധനങ്ങൾ വനമേഖലയിൽ നിക്ഷേപിക്കുന്നത് വന്യമൃഗങ്ങൾക്ക് ദോഷംചെയ്യും. ഇപ്പോൾ ഹരിതസേന ഇത് ശേഖരിക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള ബോധവത്കരണത്തിനും മോട്ടോർ വാഹനവകുപ്പ് നടപടി തുടങ്ങി. ശബരിമലയിലേക്ക് എത്തുന്നതിനാൽ കടുത്ത നടപടികൾ ഉണ്ടാകില്ലെന്ന ധാരണയിലാണ് പലരും നിയമം ലംഘിക്കുന്നത്. കഴിഞ്ഞദിവസം രൂപമാറ്റം വരുത്തിയെത്തിയ ഓട്ടോറിക്ഷ, അധികൃതർ കടത്തിവിട്ടില്ല. പിഴയും അടപ്പിച്ചു. ഇവർക്ക് മറ്റൊരു വാഹനത്തിൽ പമ്പയ്ക്ക് പോകേണ്ടിവന്നു.











