മല കയറി അയ്യപ്പനെ ദർശിക്കുന്ന തീർഥാടകരാണ് ശബരിമലയിൽ വന്നു പോവുന്നതിൽ ഏറെയും. എന്നാൽ മലയിറങ്ങി അയ്യപ്പനെ കാണാൻ എത്തുന്നവരുടെ എണ്ണവും ഓരോ വർഷവും വർധിക്കുകയാണ്. കാനന ഭംഗി അടുത്തറിഞ്ഞ് അയ്യപ്പനെ കാണാനായാണ് പുല്ലുമേട് വഴി മലയിറങ്ങി തീർഥാടകർ സന്നിധാനത്ത് എത്തുന്നത്. ഈ തീർഥാടന കാലത്ത് ഇതുവരെ 28000-ത്തിലധികം തീർഥാടകർ ഈ വഴി ദർശനത്തിനായി എത്തി കഴിഞ്ഞു. കൊടും കാട്ടിലൂടെയാണ് യാത്ര.വന്യ മൃഗങ്ങളുടെ സാന്നിധ്യവും ഈ വഴിയെത്തിയാൽ പലപ്പോഴും തീർഥാടകർക്ക് അടുത്തറിയാനാകും. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കാനന പാതയിൽ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്ന് തീർഥാടകർ പറയുന്നു. രാവിലെ എട്ടു മുതൽ 12 മണി വരെയാണ് പുല്ലുമേട് വഴി സന്നിധാനത്തേക്ക് തീർഥാടകരെ കടത്തിവിടുക.വനം വകുപ്പിൻ്റെ പൂർണ നിയന്ത്രണത്തിലാണ് ഈ പാത. ഓരോ ദിവസവും പാണ്ടിത്താവളം ഉരക്കുഴി തീർഥത്തിന് സമീപത്തു നിന്നും പുല്ലുമേട് വഴിയെത്തിയ മുഴുവൻ തീർഥാടകരും സന്നിധാനത്തെത്തി വന്നുപോയെന്ന് വനംവകുപ്പ് ഉറപ്പാക്കും. ആരെങ്കിലും എത്തിപ്പെടാൻ വൈകിയാൽ അവരെ വനംവകുപ്പ് തന്നെയാണ് നേരിട്ട് സന്നിധാനത്ത് എത്തിക്കുക. ഇതിനായി പ്രത്യേക ഗാർഡുമാരെയും നിയമിച്ചിട്ടുണ്ട്










