ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചിയ്യാനൂർ പാടത്ത് സെമി ഹമ്പുകളിൽ അപകടങ്ങൾ പതിവാകുന്നു.കുറ്റിപ്പുറം – തൃശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് മാർസ് സിനിമാസിന് മുൻവശത്തും വളയംകുളം എം.വി.എം സ്കൂളിന് മുൻവശത്തും സ്ഥിതി ചെയ്യുന്ന ഹമ്പുകളാണ് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തുന്ന ദീർഘദൂര വാഹനങ്ങളാണ് ദിനംപ്രതി ഇവിടെ അപകടത്തിൽപ്പെടുന്നത്. രാത്രിയാകുന്നതോടെ ദീർഘദൂര വാഹനങ്ങൾക്ക് ഹമ്പ് തിരിച്ചറിയാൻ കഴിയാതെ വരുന്നതാണ് അപകടങ്ങൾ വർധിപ്പിക്കുന്നത്. വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കിടുമ്പോൾ പിന്നിൽ വരുന്ന വാഹനങ്ങൾ വന്നിടിച്ചാണ് അപകടങ്ങൾ കൂടുതലായും ഉണ്ടാകുന്നത്. ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവരായതുകൊണ്ട് തന്നെ കേസും നൂലാമാലയും ഭയന്ന് ലക്ഷങ്ങൾ നഷ്ടം സഹിച്ച് വാഹനം എടുത്ത് പോവുകയാണ് പതിവ്.
വാഹനാപകടങ്ങൾ പതിവായ പാതയിൽ അപകടങ്ങൾ കുറയ്ക്കുന്നതിനാണ് വർഷങ്ങൾക്ക് മുമ്പ് സെമി ഹമ്പ് സ്ഥാപിച്ചത്. എന്നാൽ, ഈ അപകടകരമായ ഹമ്പ് വാഹനം ഓടിക്കുന്നവർക്ക് തിരിച്ചറിഞ്ഞ് വേഗത കുറയ്ക്കാനുള്ള സംവിധാനങ്ങൾ ഒന്നും ഇവിടെയില്ല. പരാതികൾ ഏറിയതോടെ ഒരു ഭാഗത്ത് സിഗ്നൽ ലൈറ്റും റിഫ്ലക്ടറും സ്ഥാപിച്ചെങ്കിലും അതൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. രാത്രിയായാൽ റോഡ് കാണുന്നതിന് തെരുവ് വിളക്കോ മറ്റ് മുന്നറിയിപ്പ് ബോർഡുകളോ ഇല്ല എന്നതും വാഹനങ്ങൾ അപകടത്തിൽപ്പെടാൻ കാരണമാണ്.
ഹമ്പുകൾക്ക് സമീപത്തെ കുഴികളും അപകടത്തിന് ഇടവരുത്തുന്നുണ്ട്. പലപ്പോഴും വലിയ ദുരന്തങ്ങളിൽ നിന്ന് തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെടുന്നത്. വർഷങ്ങളായി നാട്ടുകാരും പൊതുപ്രവർത്തകരും പാതയിലെ ദുരവസ്ഥ അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.








