ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരേ ട്വന്റി-20 ക്രിക്കറ്റ് പരമ്പര നേടിയതോടെ അവസാനമത്സരത്തിൽ പരീക്ഷണത്തിനൊരുങ്ങി ടീം ഇന്ത്യ. ഇതുവരെ അവസരം ലഭിക്കാത്ത കളിക്കാരെ ഇറക്കാനാണ് പദ്ധതി. ഏഷ്യൻ ഗെയിംസിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗംകൂടിയാണിത്. വ്യാഴാഴ്ച രാത്രി 7.30-നാണ് ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ടി-20 മത്സരം.ഓപ്പണറായി വൈഭവ് സൂര്യവംശിയെ പരീക്ഷിക്കും. അഭിഷേക് ശർമയോ സഞ്ജു സാംസണോ പുറത്തിരിക്കും. ക്യാപ്റ്റൻ ശ്രേയസ് അയ്യർ മൂന്നാം നമ്പറിൽ കളിക്കാൻ സാധ്യതയുണ്ട്. ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് അവസരം ലഭിക്കും. മറ്റൊരു ഓൾറൗണ്ടറായ ശിവം ദുംബെയെ പുറത്തിരുത്താനും സാധ്യതയുണ്ട്.
ബൗളിങ്ങിൽ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകും. പകരം യാഷ് ഠാക്കൂർ ഇറങ്ങും. വരുൺ ചക്രവർത്തിക്ക് പകരം ടീമിലെത്തിയ രവി ബിഷ്ണോയ് സ്ഥാനം നിലനിർത്തും.
ഏഷ്യൻ ഗെയിംസിന് വിപ്രജ് നിഗം
പരിക്കുമൂലം ഏഷ്യൻ ഗെയിംസിനുള്ള ക്രിക്കറ്റ് ടീമിൽനിന്ന് പുറത്തായ വരുൺ ചക്രവർത്തിക്ക് പകരം ലെഗ് സ്പിന്നർ ഓൾറൗണ്ടർ വിപ്രജ് നിഗത്തെ ഉൾപ്പെടുത്തി. യു.പി. സ്വദേശിയാണ്.










