ആലപ്പുഴ ∙ ഹരിപ്പാട് കരുവാറ്റയിൽ അറുപത്തിയേഴുകാരനെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് 6 മണിക്കൂർ ചോദ്യം ചെയ്യാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് പൊലീസിന് അനുമതി നൽകി. മൂന്നു പേരെയും കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പൊലീസ് അഞ്ചിന് വീണ്ടും അപേക്ഷ നൽകും. ഇന്നു രാവിലെ 10 മുതൽ 1 വരെയും ഉച്ച കഴിഞ്ഞ് 3 മുതൽ 5 വരെയും മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിൽ ജില്ലാ പ്രബേഷൻ ഓഫിസറുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാമെന്നാണ് ഉത്തരവ്. 29ന് ഉച്ചകഴിഞ്ഞു 2 മുതൽ 4.45 വരെ മൂന്നു പേരെയും വെവ്വേറെ ചോദ്യം ചെയ്യാൻ നേരത്തേ ജുവനൈൽ ജസ്റ്റിസ് ബോർഡ് അനുമതി നൽകിയിരുന്നു. എന്നാൽ രണ്ടു പേരെ മാത്രമേ ചോദ്യം ചെയ്യാൻ സാധിച്ചുള്ളുവെന്നും ഒരാളെക്കൂടി ചോദ്യം ചെയ്യാനും മൂന്നു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും കൂടുതൽ സമയം അനുവദിക്കണമെന്ന് ഇന്നലെ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു
നേരത്തേ ചോദ്യം ചെയ്ത രണ്ടു പേരെ വീണ്ടും ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്നു കുറ്റാരോപിതർക്കു വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. എന്നാൽ ചോദ്യം ചെയ്ത രണ്ടു പേരുടെയും മൊഴികൾ പരസ്പരവിരുദ്ധമാണെന്നും മൂന്നു പേരെയും വെവ്വേറെ ചോദ്യം ചെയ്ത ശേഷം ഈ മൊഴികൾ വിശദമായി പരിശോധിക്കുകയും അതിനു ശേഷം മൂന്നു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയും വേണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടർന്നാണ് കോടതി ഇന്ന് 6 മണിക്കൂർ ചോദ്യം ചെയ്യാനുള്ള അനുമതി നൽകിയത്. പ്രോസിക്യൂഷനു വേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി ഹാജരായി
സംഭവസ്ഥലത്തു കൊണ്ടുപോയി തെളിവെടുപ്പു നടത്താനും മറ്റുമായി മൂന്നു പേരെയും കസ്റ്റഡിയിൽ വേണമെന്നും പൊലീസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനു ശേഷം ആവശ്യമെങ്കിൽ മാത്രം ഈ അപേക്ഷ പരിഗണിക്കാമെന്നായിരുന്നു ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മറുപടി. ഈ സാഹചര്യത്തിലാണ് 5ന് വീണ്ടും കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നത്. ഇതിൽ തീരുമാനമായ ശേഷമാകും കൊല്ലപ്പെട്ട വയോധികന്റെ ചെറുമകളായ പതിമൂന്നുകാരിയെ ചോദ്യം ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കുക







