വൈപ്പിൻ :അഭിഭാഷക ദമ്പതിമാർ ഗാർഹിക പീഡനക്കേസ് ഏറ്റെടുത്തതിൽ പ്രകോപിതരായി അവരുടെ വീട്ടിലെത്തി രണ്ടുപേർ നടത്തിയ അക്രമത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. മുരിക്കുംപാടം തോട്ടുങ്കൽ മോഹൻദാസ് (80) ആണ് മരിച്ചത്. ഓഗസ്റ്റ് 13-നാണ് അക്രമം നടന്നത്. സംഭവത്തിൽ മോഹൻദാസിന്റെ ഭാര്യയുടെ ബന്ധുക്കൾ കൂടിയായ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു
എളങ്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം അഡ്വ. ടി.എം. ഡോൾഗോവ്, ഭാര്യ അഡ്വ. നീമ എന്നിവരാണ് കേസ് ഏറ്റെടുത്തത്. മുരുക്കുംപാടത്തെ വീട്ടിൽ രാത്രിയോടെ പ്രതികൾ എത്തിയപ്പോൾ അഭിഭാഷകർ ഉണ്ടായിരുന്നില്ല. അതോടെ പ്രതികൾ ഡോൾഗോവിന്റെ അച്ഛനായ മോഹൻദാസിനുനേരേ തിരിയുകയായിരുന്നു.
പ്രതികളിലൊരാളായ മുരുക്കുംപാടം കോമത്ത് ഡാസ്റ്റർ എന്ന വേലു (48) വിന്റെ ഭാര്യ നൽകിയ ഗാർഹിക പീഡനക്കേസാണ് അഭിഭാഷകർ ഏറ്റെടുത്തിരുന്നത്. ഇതിൽ പ്രകോപിതനായ വേലു കത്തികൊണ്ട് കഴുത്തറുക്കാനുള്ള ശ്രമമാണ് നടത്തിയത്. ബന്ധു ഡയനാസ്റ്റർ എന്ന വാവക്കുട്ടി (45) വയറ്റിൽ പല തവണ കുത്തി. അതീവ ഗുരുതരാവസ്ഥയിലാണ് മോഹൻദാസിനെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചത്. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തിരുന്നു.
മോഹൻദാസിന്റെ ഭാര്യ: ലൗലി കോമത്ത്. മക്കൾ: അഡ്വ. ഡോൾഗോവ്, അഡ്വ. ലിനി. മരുമക്കൾ: അഡ്വ. നീമ, സുബീഷ്. പോസ്റ്റ് മോർട്ടത്തിനുശേഷം മോഹൻദാസിന്റെ തുറവൂരെ വസതിയിൽ സംസ്കാരം നടത്തി. സംഭവത്തെ എറണാകുളം ബാർ അസോസിയേഷൻ അപലപിച്ചു. സംഭവം നടന്നപ്പോൾ തന്നെ ജില്ലാ കോടതി ബഹിഷ്കരണം ഉൾപ്പെടെയുള്ള പ്രതിഷേധം അസോസിയേഷൻ നടത്തിയിരുന്നു






