ഇറാനെതിരെ ആക്രമണം കടുപ്പിച്ച് അമേരിക്ക. ബന്ദര്‍ അബ്ബാസ്, ഖഷാം ദ്വീപ്, കൊണാര്‍ക്ക്, ചബഹാര്‍, ജാസ്‌ക്, സിരിക് എന്നിവിടങ്ങളില്‍ കനത്ത സ്‌ഫോടനങ്ങളുണ്ടായി. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ഒരു കുട്ടി ഉള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ടു. അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇറാന്‍ തിരിച്ചടിച്ചാല്‍ ഇതിലും വലിയ ആക്രമണം നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.
അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കിയെന്നാണ് ഇറാന്റെ ഐആര്‍ജിസിയുടെ അവകാശവാദം. ജോര്‍ദാനിലെ യുഎസ് സൈനിക താവളങ്ങളിലേക്ക് പ്രത്യാക്രമണം നടത്തിയതായി ഇറാന്‍ അറിയിച്ചു. സാധാരണക്കാര്‍ക്ക് നേര്‍ക്കുള്‍പ്പെടെ അമേരിക്ക നടത്തിയ ക്രൂരവും ഹീനവുമായ ആക്രമണങ്ങളെ തുടര്‍ന്നാണ് തങ്ങള്‍ തിരിച്ചടിച്ചതെന്ന് ഐആര്‍ജിസി പ്രതികരിച്ചു. തങ്ങളുടെ മിസൈല്‍ ആക്രമണത്തില്‍ നിരവധി സൈനികരുടെ ഉപകരണങ്ങളും ഹെലികോപ്റ്ററുകളും കെട്ടിടങ്ങളും തകര്‍ന്നെന്ന് ഇറാന്‍ അവകാശപ്പെട്ടു
ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ കഴിഞ്ഞ ദിവസം ഹോര്‍മുസിന്റെ കിഴക്കന്‍ തീരത്തേക്ക് അമേരിക്കന്‍ സൈന്യം അയച്ച എം ക്യു- നയണ്‍ ഡ്രോണുകളെ പ്രതിരോധിച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍ ഒമാനിലെ ഖസാബ് തുറമുഖത്തിനു സമീപം എണ്ണ ടാങ്കറിനു നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. ആളപായമോ എണ്ണ ചോര്‍ച്ചയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അമേരിക്കയ്ക്കു മേല്‍ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്താന്‍ എല്ലാ എണ്ണ കയറ്റുമതി രാജ്യങ്ങളെയും ലക്ഷ്യം വയ്ക്കണമെന്ന് ഇറാന്‍ ഡെപ്യൂട്ടി പാര്‍ലമെന്റ് സ്പീക്കര്‍ ഹമീദ്രേസ ഹാജി ബാബേയ് ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്കായി ഇറാനെ എത്തിക്കുന്നതിനായാണ് ഇറാനു മേല്‍ അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കാന്‍ ചൈനീസ് ബാങ്കുകള്‍ക്കെതിരെ യു എസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. അതിനിടെ, ജൂണില്‍ ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്ന പക്ഷം ചര്‍ച്ചകള്‍ക്ക് തയാറായേക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഷാങ്ഹായ് ഉച്ചകോടിയില്‍ സൂചന നല്‍കി







