നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിൽ പത്താം ദിവസവും തുടരുന്നു.അമ്മയുടെ പ്രതിഷേധത്തിനും സുരേഷ് ഗോപിയുടെ ഇടപെടലിനും പിന്നാലെ നാവികസേനയും കോസ്റ്റ് ഗാർഡും ഉൾപ്പെടെ തെരച്ചിൽ ഊർജിതമാക്കി. കരുനാഗപ്പള്ളിയിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിനായി പ്രത്യേക ഹെലിപാഡും സജ്ജമാക്കിയിട്ടുണ്ട്.ഇന്ധനം നിറയ്ക്കാൻ ഐഒസിയുടെ സഹായവും ഉറപ്പാക്കി.ഗൗതമിനെ തിരയാൻ നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി എന്ന കപ്പലും നീണ്ടകരയിൽ എത്തിയിട്ടുണ്ട്.സുരേഷ് ഗോപിയുടെ ഇടപെടലിലാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.തെരച്ചിലിന് നേവിയെ എത്തിച്ചതിൽ പ്രതീക്ഷയുണ്ടെന്നും സുരേഷ് ഗോപിക്ക് നന്ദി പറയുന്നുവെന്നും ഗൗതമിന്‍റെ അമ്മ രേഷ്മ പ്രതികരിച്ചു
മത്സ്യബന്ധന വള്ളം മറിഞ്ഞ് ഗൗതമിനെ കാണാതായിട്ട് 10 ദിവസമായി.യുവാവിൻ്റെ അമ്മ രേഷ്മയുടെ പ്രതിഷേധത്തിന് പിന്നാലെയാണ് തെരച്ചിൽ ഊർജിതമാക്കിയത്. നീണ്ടകരയിലെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ അമ്മ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പൊലീസും ഫിഷറീസ് ഉദ്യോഗസ്ഥരും ആദ്യം രേഷ്മയുമായി നടത്തിയ ചർച്ച ഫലം കണ്ടില്ല. തെരച്ചിൽ നടത്തുന്നതിൽ കുടുംബം ആവശ്യം ഉന്നയിക്കാൻ വൈകിയെന്ന ഉദ്യോഗസ്ഥയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് അമ്മ ചർച്ചയിൽ നിന്ന് ഇറങ്ങി പോയി. വിദഗ്ധ സംഘം തെരച്ചിൽ നടത്തുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഗൗതത്തിൻ്റെ അച്ഛനും മുത്തച്ഛനും നേരത്തെ ഒരു അപകടത്തിൽ മരിച്ചിരുന്നു











